അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജനുവരി 2026 (18:07 IST)
ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പ്രധാനതാരമായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് നിതീഷിന് ഏകദിന ടീമില്‍ അവസരം ലഭിച്ചത്. എന്ത് ലോജിക്കാണ് ഈ സെലക്ഷന് പിന്നിലെന്ന ചോദ്യമാണ് ശ്രീകാന്ത് ഉന്നയിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ ഒരു ബാറ്ററെന്ന നിലയിലോ ബൗളറെന്ന നിലയിലോ മാത്രമായി ടീമില്‍ കളിക്കാന്‍ യോഗ്യനാണ്. എന്നാല്‍ നിതീഷ് റെഡ്ഡിയുടെ അവസ്ഥ എന്താണ്? അവനെ എങ്ങനെയാണ് ഒരു ഓള്‍റൗണ്ടര്‍ എന്ന് വിളിക്കുന്നത്?' ശ്രീകാന്ത് ചോദിക്കുന്നു. പല മത്സരങ്ങളിലും അവന് ബൗളിംഗ് പോലും നല്‍കാറില്ല. അങ്ങനെ നല്‍കിയാല്‍ അവനെ എതിരാളികള്‍ അടിച്ചുപറത്തും.
അവനെക്കൊണ്ട് തുടര്‍ച്ചയായി മൂന്നോ നാലോ ഓവര്‍ എറിയിക്കാന്‍ ക്യാപ്റ്റന് ധൈര്യമുണ്ടോ? അഞ്ചോ ആറോ ഓവര്‍ എറിഞ്ഞാല്‍ മാത്രമേ ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുള്ളൂ. അവന് പന്ത് നല്‍കിയാല്‍ എതിരാളികള്‍ അടിച്ചുപറത്തും. എന്ത് ലോജിക്കിലാണ് അവനെ ടീമിലെടുത്തത്. മനസിലാകുന്നില്ല. ശ്രീകാന്ത് പറയുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിനെ പുറത്തിരുത്തിയ സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. മികച്ച ഫോമിലുള്ള താരങ്ങളെ അവഗണിക്കുന്നതാണ് ആരാധകരെ ചൊടുപ്പിക്കുന്നത്.