അരങ്ങേറ്റത്തിൽ കസറി നടരാജൻ, ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, ആദ്യ ടി20യിൽ 11 റൺസ് വിജയം

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (17:48 IST)
ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെ
ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 11 റൺസ് വിജയം. ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി നിരാശപ്പെടുത്തിയപ്പോൾ തന്റെ ആദ്യ ടി20 മത്സരം ടി അവിസ്മരണീയമാക്കി. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീതം നേടിയ സ്പിന്നർ യൂസ്‌വേന്ദ്ര ചഹലും നടരാജനുമാണ് ഓസീസിനെ 150‌ൽ എറിഞ്ഞിട്ടത്. നാല് ഓവര്‍ എറിഞ്ഞ നടരാജന്‍ 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ തലയ്ക്ക് പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയാണ് ചാഹൽ കളിക്കാനിറങ്ങിയത്.

162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് ചാഹലും നായകൻ ഫിഞ്ചും മികച്ച തുറ്റക്കം നൽകിയെങ്കിലും ഫിഞ്ചിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹൽ ഈ കൂട്ട്കെട്ട് പൊളിച്ചു. സ്മിത്തിനെ സഞ്ജുവിന്റെ ക്യാച്ചിൽ മടക്കിയതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി.11-ാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ
ടി. നടരാജന്‍ മടക്കിയതോടെ ഓസീസ് നിര പ്രതിരോധത്തിലായി.

ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ഓപ്പണർ ഡാര്‍സി ഷോര്‍ട്ടിനെയും നടരാജന്‍ പുറത്താക്കി.20 പന്തില്‍ 30 റണ്‍സെടുത്ത ഹെന്റിക്വസ് 18-ാം ഓവറില്‍ വീണതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടവും അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെഎൽ രാഹുലിന്റെ അർധസെഞ്ചുറിപ്രകടനത്തിന്റെയും രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങ് വെടിക്കെട്ടിന്റെയും ബലത്തിൽ 161 റൺസാണ് എടുത്തത്. മധ്യനിരയിൽ സഞ്ജു സാംസൺ മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തില്‍ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 23 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :