അവസാന ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും; തകര്‍ത്തടിച്ചിട്ടും വെസ്റ്റ് ഇന്‍ഡീസ് തോറ്റു, വെറും ഒരു റണ്ണിന് !

രേണുക വേണു| Last Modified ചൊവ്വ, 25 ജനുവരി 2022 (08:41 IST)

അത്യന്തം നാടകീയമായി പര്യവസാനിച്ച് വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് രണ്ടാം ട്വന്റി 20 മത്സരം. ആവേശകരമായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തോറ്റത് വെറും ഒരു റണ്ണിന് ! ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ തന്നെ 170 റണ്‍സ് നേടി.

15.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു സമയത്ത് വെസ്റ്റ് ഇന്‍ഡീസ്. ജയിക്കില്ലെന്ന് ആരാധകര്‍ പോലും കരുതിയ സമയം. ഒന്‍പതാം വിക്കറ്റില്‍ റൊമാരിയോ ഷെപ്പേഡും അകീല്‍ ഹുസൈനും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം വെസ്റ്റ് ഇന്‍ഡീസിന് ജീവന്‍ നല്‍കി.

അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 30 റണ്‍സാണ്. പേസര്‍ സാക്വിബ് മഹ്മൂദാണ് ഇംഗ്ലണ്ടിനായി അവസാന ഓവര്‍ എറിഞ്ഞത്. ആദ്യ പന്ത് വൈഡ് ആയി. പിന്നീട് എറിഞ്ഞ പന്തില്‍ റണ്‍സൊന്നും എടുത്തില്ല. അടുത്ത രണ്ട് പന്തില്‍ അകീല്‍ ഹുസൈന്‍ തുടര്‍ച്ചയായി ഫോര്‍ നേടി. മൂന്ന് പന്തില്‍ നിന്ന് 21 റണ്‍സെടുത്താല്‍ വെസ്റ്റ് ഇന്‍ഡീസ് ജയിക്കുമെന്ന അവസ്ഥയായി. അടുത്ത പന്തും വൈഡ് എറിഞ്ഞു. ഇതോടെ ജയിക്കാന്‍ മൂന്ന് പന്തില്‍ നിന്ന് 20 റണ്‍സ്. പിന്നീട് സാക്വിബ് എറിഞ്ഞ മൂന്ന് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പറന്നു. തുടര്‍ച്ചയായി മൂന്ന് സിക്സറടിച്ചിട്ടും ഒടുവില്‍ ഒരു റണ്ണിന് തോല്‍ക്കാനായിരുന്നു വിന്‍ഡീസിന്റെ വിധി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :