Chetan Sharma Sting Operation Live Updates: രോഹിത് യുഗം ഇപ്പോള്‍ തീരും, ഹാര്‍ദിക് ക്യാപ്റ്റനാകും, സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ബിസിസിഐയ്ക്ക് ചീത്ത വിളി; ഒളിക്യാമറയില്‍ കുടുങ്ങി ചേതന്‍ ശര്‍മ, നിര്‍ണായക വെളിപ്പെടുത്തലുകള്‍

Chetan Sharma Sting Operation: രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഉടന്‍ അവസാനിക്കുമെന്നും ചേതന്‍ ശര്‍മ പറയുന്നു

രേണുക വേണു| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (10:44 IST)

Chetan Sharma Sting Operation Live Updates: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകള്‍. സീ ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വിവാദമാകാവുന്ന പല കാര്യങ്ങളെയും കുറിച്ച് ചേതന്‍ ശര്‍മ വെളിപ്പെടുത്തുന്നത്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മലയാളി താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ചേതന്‍ ശര്‍മ നടത്തിയ പരാമര്‍ശം.



പലപ്പോഴും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഗത്യന്തരമില്ലാതെയാണെന്ന് ചേതന്‍ പറയുന്നു. സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററില്‍ ആളുകള്‍ ബിസിസിഐയെ ചീത്ത വിളിക്കും. അങ്ങനെയാണ് പല കളികളിലും സഞ്ജുവിനെ കൂടി ഉള്‍പ്പെടുത്തേണ്ടി വന്നത്. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ എടുക്കാതിരുന്നപ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചേതന്‍ ശര്‍മയുടെ പരാമര്‍ശം. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലെ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെ മികച്ച ഫോമും സഞ്ജു സാംസണ്‍, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയെന്നും ചേതന്‍ ശര്‍മ പ്രതികരിച്ചു.



രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഉടന്‍ അവസാനിക്കുമെന്നും ചേതന്‍ ശര്‍മ പറയുന്നു. അധികം വൈകാതെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി പൂര്‍ണമായും ഏറ്റെടുക്കും. രോഹിത് ഇനി അധികകാലം ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളുടെ ഭാഗമായി ഉണ്ടാകില്ലെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തി. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചിരുന്നത് ശുഭ്മാന്‍ ഗില്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ് തുടങ്ങിയ താരങ്ങള്‍ പലപ്പോഴും തന്നെ വീട്ടിലെത്തി കാണാറുണ്ട്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കും. അതില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ ഒരുപാട് തവണ വീട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ സഞ്ജു അങ്ങനെ വരാറില്ലെന്നും ചേതന്‍ ശര്‍മ പറഞ്ഞു.

ജസ്പ്രീത് ബുംറയുടെ പരുക്ക് ഗുരുതരമാണ്. ബുംറയ്ക്ക് കുനിയാല്‍ പോലും കഴിയാത്ത വിധം നടുവിന് പരുക്ക് പറ്റിയിട്ടുണ്ട്. ഇനി ഫിറ്റ്‌നെസ് തെളിയിച്ചിട്ട് വേണം ടീമിലേക്ക് തിരിച്ചെത്താന്‍. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ വേണ്ടി ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ പരുക്ക് വെച്ച് കളിക്കാന്‍ പോലും ബുംറ ശ്രമിച്ചു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ബുംറ കളിച്ചിരുന്നെങ്കില്‍ പിന്നീട് ഒരു വര്‍ഷം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമായിരുന്നെന്നും ചേതന്‍ ശര്‍മ പറഞ്ഞു.

പൂര്‍ണ ഫിറ്റ്‌നെസ് ഇല്ലാതെ കളിക്കാന്‍ പല താരങ്ങളും ശ്രമിക്കാറുണ്ട്. ഫിറ്റ്‌നെസിന് വേണ്ടി പലരും കുത്തിവയ്പ്പുകള്‍ വരെ എടുത്തിരുന്നു. 80 ശതമാനം ഫിറ്റ്‌നെസ് വെച്ച് വരെ കളിക്കാന്‍ അവര്‍ തയ്യാറായി. വേദന സംഹാരികള്‍ കഴിച്ചാല്‍ അത് ഉത്തേജന പരിശോധനയില്‍ പ്രശ്‌നമാകുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് കുത്തിവയ്പ്പ് എടുത്തിരുന്നത്. ഏതൊക്കെ കുത്തിവയ്പ്പുകളാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടാത്തതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം.


രോഹിത് ശര്‍മയും വിരാട് കോലിയും തമ്മില്‍ അത്ര വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഈഗോ ഉണ്ട്. ഇരുവരും വലിയ സിനിമാ താരങ്ങളെ പോലെയാണ്. ഒരാള്‍ അമിതാഭ് ബച്ചനും മറ്റൊരാള്‍ ധര്‍മേന്ദ്രയും. ഇരുവര്‍ക്കും അവരുടെ ഇഷ്ടക്കാരായി ടീമില്‍ ഒരുപാട് ആളുകളുണ്ട്. രണ്ട് ഗ്രൂപ്പുകള്‍ തന്നെ ടീമില്‍ ഉണ്ടായിരുന്നു.

ബിസിസിഐ അധ്യക്ഷനായിരുന്ന സൗരവ് ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും വിരാട് കോലി കേട്ടിരുന്നില്ല. ഗാംഗുലി കാരണമാണ് തന്റെ ക്യാപ്റ്റന്‍സി നഷ്ടമായതെന്നാണ് കോലി വിചാരിക്കുന്നത്. ഗാംഗുലിയും കോലിയും തമ്മിലുള്ള ഈഗോയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. സെലക്ടര്‍മാരും ബോര്‍ഡ് മെംബര്‍മാരും ഉള്‍പ്പെടെ പങ്കെടുത്ത ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ വെച്ച് ഗാംഗുലിയും കോലിയും തമ്മില്‍ തര്‍ക്കമുണ്ടായി. ഗാംഗുലിയും കോലിയും തമ്മില്‍ വ്യക്തിപരമായ വിഷയങ്ങള്‍ സംസാരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ഏതാനം മണിക്കൂര്‍ മാത്രം മുന്‍പാണ് ക്യാപ്റ്റന്‍സി മാറ്റക്കാര്യം താനറിഞ്ഞത് എന്നു കോലി മാധ്യമസമ്മേളനത്തില്‍ തുറന്നടിച്ചത് ഗാംഗുലിയെ ഉന്നം വച്ചാണ്.


ഗാംഗുലി ഒരിക്കലും രോഹിത്തിന് അനുകൂലമായി മാത്രം കാര്യങ്ങള്‍ ചെയ്തിട്ടില്ല. പക്ഷേ കോലിയെ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു. എന്തെങ്കിലും നിര്‍ദേശം നല്‍കിയാല്‍ അതേ കുറിച്ച് ചിന്തിക്കുക പോലും കോലി ചെയ്തിരുന്നില്ലെന്നും ചേതന്‍ ശര്‍മ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :