ബൂമ്രയ്‌ക്ക് ഇതെന്തുപറ്റി? പഴയ ശൌര്യവും വീര്യവും എവിടെ ?

ജെയ്ക് തോമസ്| Last Updated: വ്യാഴം, 9 ജനുവരി 2020 (15:31 IST)
ഏറെക്കാലം കൂടിയാണ് ഇന്ത്യയ്‌ക്ക് ഒരു ലോകോത്തര പേസ് ബൌളറെ ലഭിച്ചത്. ജസ്‌പ്രീത് ബൂമ്ര. അസാധാരണ പേസും കൃത്യതയും ഒത്തുചേര്‍ന്ന ബൂമ്ര കുറച്ചുകാലം കൊണ്ടുതന്നെ എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായിത്തീര്‍ന്നു. ഫോമിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ബൂമ്ര പരുക്കിന്‍റെ പിടിയിലാകുന്നത്. പിന്നീട് കുറേക്കാലം വിശ്രമവും ചികിത്സയും.

ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലൂടെ ഇപ്പോള്‍ ബൂമ്ര തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ പരുക്കിന് മുമ്പുണ്ടായിരുന്ന ബൂമ്രയുടെ നിഴല്‍ മാത്രമാണ് ലങ്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്. പഴയ ശൌര്യവും വീര്യവും ബൂമ്രയില്‍ നിന്ന് ചോര്‍ന്നുപോയതുപോലെ.

ഒരു വിക്കറ്റ് മാത്രമാണ് ബൂമ്രയ്ക്ക് നേടാന്‍ കഴിഞ്ഞത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങി. ആറുതവണയാണ് ലങ്കന്‍ ബാറ്റ്സ്‌മാന്‍‌മാര്‍ ബൂമ്രയുടെ പന്തുകളെ ബൌണ്ടറി കടത്തിയത്. മെയ്‌ഡന്‍ ഓവറുകള്‍ തുടര്‍ച്ചയായി എറിഞ്ഞ് വിസ്‌മയിപ്പിച്ചിരുന്ന, ഒരു റണ്‍സ് വഴങ്ങാന്‍ പോലും പിശുക്ക് കാണിച്ചിരുന്ന ബൂമ്രയ്ക്കാണ് ഈ രീതിയില്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ആരാധകര്‍ ആശങ്കയിലാണ്. പഴയ ബൂമ്രയെ ടീം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടുമോ? ഫോമിലേക്ക് തിരിച്ചെത്താന്‍ എത്രസമയമെടുക്കും. ലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ ബൂമ്ര വിശ്വരൂപം കാട്ടുമോ? അനവധി ചോദ്യങ്ങളാണ് ജസ്‌പ്രീത് ബൂമ്രയെ ചുറ്റിപ്പറ്റി ഉയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :