എറണാകുളത്ത് എല്ലാ കൊവിഡ് രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍

ശ്രീനു എസ്| Last Modified വ്യാഴം, 21 ജനുവരി 2021 (11:00 IST)
എറണാകുളം :ജില്ലയിലെ എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ആവശ്യമായ പരിചരണം നല്‍കുകയെന്ന രീതിയാണ് ജില്ല പിന്തുടരുന്നതെന്ന് ജില്ല കളക്ടര്‍ എസ്.സുഹാസ്. കോവിഡ് ടെസ്റ്റ് നിരക്ക് പരമാവധി ഉയര്‍ത്താനാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെറിയ ലക്ഷണങ്ങളുള്ളവര്‍ക്കും ടെസ്റ്റ് ചെയ്യുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കോവിഡ് വാക്‌സിന്‍ വിതരണവും നല്ല രീതിയില്‍ ജില്ലയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെയ്പ്പ് നല്‍കി കൊണ്ട് 12 കേന്ദ്രങ്ങളില്‍ ആരംഭിച്ച വാക്‌സിനേഷന്‍ 225 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍ഗണനാ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ തുടരും. ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങരുതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :