രണ്ടു ശരീരങ്ങളുടെ രാത്രി

രവിശങ്കരന്‍

WEBDUNIA|
PRO
“ഞാന്‍ വേദയാണ്”
എനിക്കു മനസ്സിലായില്ല. ഏതു വേദ? അങ്ങനെ തിരിച്ചു ചോദിക്കുന്നതിനു മുമ്പ് പറഞ്ഞു - “പേരറിയാനിടയില്ല. കുറച്ചുനാള്‍ മുമ്പ് ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഒരു ബസ് യാത്രയില്‍...”. അത്രയുമെത്തിയപ്പോള്‍ ഓര്‍മ വന്നു. വേദ. പേര് അന്ന് ചോദിച്ചിരുന്നില്ല, പറഞ്ഞതുമില്ലല്ലോ. അല്ലെങ്കിലും ആ യാത്രയില്‍ രണ്ടു വ്യക്തികളുടെ പേരിനോ രൂപത്തിനോ ചിരിക്കോ പ്രാധാന്യമില്ലായിരുന്നു. ശരീരങ്ങളുടെ അടക്കിപ്പിടുത്തവും അമര്‍ന്ന ചുംബനവും ആ വിയര്‍പ്പിന്‍റെ രുചിയും ഇപ്പോഴും വട്ടംചുറ്റി നില്‍ക്കുന്നുണ്ട്.

“ഞാന്‍ ചെന്നൈയിലുണ്ട്. സെന്‍‌ട്രല്‍ സ്റ്റേഷനില്‍. 7.15നുള്ള വണ്ടിയില്‍ കേരളത്തിലേക്കു പോകും. ഒന്നു കാണണമെന്നുണ്ട്”. കാണേണ്ടതിന്‍റെ കാരണമോ മറ്റെന്തെങ്കിലുമോ ചോദിച്ചില്ല. “വരാം” എന്നു പറഞ്ഞു. സെയ്ദാപ്പേട്ടില്‍ നിന്ന് ഒരു ഓട്ടോയില്‍ കയറുകയും ചെയ്തു.

ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആ ബസ് യാത്രയിലെ സ്ലീപ്പര്‍ ബെഡിലേക്ക് മനസ് പാഞ്ഞു. ആരെന്നോ എന്തെന്നോ അറിയില്ല. ഒപ്പം കിടക്കാനൊരവസരം. 25നപ്പുറം പോകാത്ത ഒരു യുവതിയാണ്. ചെന്നൈയില്‍ എത്തേണ്ടതിന്‍റെ അത്യാവശ്യത്തില്‍ ഒരുപാട് പരാക്രമങ്ങള്‍ക്കിടയില്‍ കിട്ടിയ ഒരു ടിക്കറ്റ്. അതൊരു ഷെയര്‍ സ്ലീപ്പറാണ്. ഒപ്പം ഒരു സുന്ദരിയായ പെണ്ണുവന്നു പെട്ടത് വിരസതയകറ്റാനുള്ള സാധ്യതയും തുറന്നു.

രാത്രി 10 മണി കഴിഞ്ഞിരുന്നതിനാല്‍ ബസില്‍ കയറിയയുടന്‍ സ്ലീപ്പര്‍ കണ്ടെത്തി ഇടം‌പിടിക്കേണ്ടി വന്നു. അടുത്തൊരു പെണ്ണ് കിടക്കുന്നതിന്‍റെ അമ്പരപ്പ് ഉള്ളില്‍ നിറഞ്ഞെങ്കിലും അവള്‍ക്ക് അതൊരു പ്രശ്നമായി കണ്ടില്ല. ബസില്‍ ഇരുണ്ട വെളിച്ചം പരക്കുകയും നിശ്ശബ്ദത കനക്കുകയും ചെയ്തപ്പോള്‍ അവളുടെ ഗന്ധം അലോസരപ്പെടുത്താന്‍ തുടങ്ങി. ആരാവാം? എവിടേക്കാവാം? ചോദിച്ചില്ല.

യാത്ര ഏകദേശം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എ സിയുടെ തണുപ്പ് ഏറി വരുന്നതായി തോന്നി. അവളുടെ ശരീരവുമായുള്ള അകലം കുറയുകയും ചെയ്തു. ശരീരങ്ങള്‍ പരസ്പരം ചേര്‍ന്നപ്പോള്‍, അപ്പോള്‍ മാത്രമാണ് അവള്‍ എന്നെ നോക്കിയത്. ആ കണ്ണുകളില്‍ എന്താണെന്ന് ആലോചിച്ചില്ല. എന്തോ ധൈര്യത്തില്‍ അണച്ചുപിടിച്ചു. എതിര്‍ക്കുകയല്ല, പകരം ആ ചുണ്ടുകള്‍ എന്‍റെ കഴുത്തില്‍ തൊടുകയാ‍ണ് ചെയ്തത്.

അവളുടെ മുഖത്ത് എന്‍റെ കൈകള്‍ ഇഴഞ്ഞു. മാറില്‍ അമര്‍ന്നു. അവള്‍ എന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു. ആ കിതപ്പ് ഇപ്പോഴും കാതിലുണ്ട്. അവളുടെ സാരി അഴിഞ്ഞുമാറുകയും ആ നഗ്ന ശരീരത്തില്‍ ഞാന്‍ ലയിക്കുകയും ചെയ്ത നിമിഷങ്ങള്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമാണ്, ഒരക്ഷരം പോലും അവള്‍ എന്നോടു സംസാരിച്ചില്ല. എന്നാല്‍ രതിയുടെ ആഴങ്ങളില്‍ ഞാന്‍ സ്നേഹത്തോടെ എന്തൊക്കെയോ പിറുപിറുത്തിരുന്നു. എപ്പൊഴോ, എന്‍റെ മൊബൈല്‍ നമ്പര്‍ ആ കാതില്‍ മന്ത്രിച്ചതും ഓര്‍ക്കുന്നു.

പുലര്‍ച്ചെ, കോയമ്പേടില്‍ യാത്ര അവസാനിച്ചപ്പോള്‍, അവളോടൊരു വാക്കുപോലും പറയാതെ ഇറങ്ങി രക്ഷപ്പെട്ടു. ഇരുളിന്‍റെ മറവില്‍ അവള്‍ തിരിച്ചറിയില്ലെന്ന ധൈര്യവുമുണ്ടായിരുന്നു. എനിക്കും അവളെ പിന്നീടുകണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ല. ആ ഗന്ധം ഒരുപക്ഷേ മനസ്സിലായേക്കും. ഇപ്പോള്‍ അവള്‍ കാണണമെന്നു പറഞ്ഞതെന്തിനാണ്? അന്ന് അവ്യക്തമായി ഞാന്‍ പറഞ്ഞ ആ മൊബൈല്‍ നമ്പര്‍ അവള്‍ ഓര്‍ത്തിരുന്നതെങ്ങനെയാണ്?

ചെന്നൈ സെന്‍‌ട്രല്‍ റയില്‍‌വേ സ്റ്റേഷനില്‍ എത്തി ആ നമ്പരിലേക്ക് വീണ്ടും വിളിച്ചു - എവിടെ നില്‍ക്കുന്നു? എങ്ങനെ തിരിച്ചറിയും? “വേഗം വരൂ...ചെന്നൈ എക്സ്പ്രസിന്‍റെ ‘ബി 2’ല്‍. ഇനി രണ്ടു മിനിറ്റേ ഉള്ളൂ. ഞാന്‍ ഡോറിലേക്ക് വരാം”. ഓടുകയായിരുന്നു. വലിയ തിരക്ക്. ജനറല്‍ കമ്പാര്‍ട്ടുമെന്‍റിലേക്ക് ഇരച്ചെത്തുന്നവര്‍. സ്ത്രീകള്‍. കുട്ടികള്‍. പോര്‍ട്ടര്‍മാര്‍. സാധനങ്ങള്‍ കയറ്റി വരുന്ന ട്രോളികള്‍. തടസങ്ങള്‍ തട്ടിമാറ്റി ഓടി.

‘ബി 2’ന് അടുത്തെത്തുമ്പോഴേക്കും ട്രെയിന്‍ വിട്ടു. സകല ശക്തിയുമാര്‍ജിച്ച് ഓടി. എത്താനായില്ല. പക്ഷേ കണ്ടു. ബി 2ന്‍റെ വാതില്‍ക്കല്‍, എന്നെ മാത്രം നോക്കി ഒരാള്‍. ചുരിദാര്‍ ധരിച്ച ഒരു യുവതി. ട്രെയിന് സ്പീഡ് വര്‍ദ്ധിച്ചു. പക്ഷേ ആ കണ്ണുകള്‍ എന്നില്‍ തറച്ചു നിന്നു. കാറ്റില്‍ അവളുടെ മുടിയിഴകള്‍ ആ മുഖത്തേക്ക് പാറി. അന്ന്, ആ രാത്രിയില്‍ എന്നെ മദിപ്പിച്ച മുടിയിഴകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :