'പത്തൊൻപതാം നൂറ്റാണ്ട്': തിരുവിതാംകൂറിന്റെ ചരിത്രകഥ, നങ്ങേലിയും കൊച്ചുണ്ണിയും കഥാപാത്രങ്ങൾ, സ്വപ്ന പദ്ധതിയുമായി വിനയൻ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (13:21 IST)
പത്തൊൻപതാം നൂറ്റാണ്ടിന്റെ തിരുവിതാംകൂറിന്റെ ചരിത്ര കഥ പറയുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ബിഗ് ബജറ്റ് ചിത്രവുമായി വിനയൻ. ശ്രീ ഗോഗുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിയ്ക്കുന്നത്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവരെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാകും.

നൂറോളം കലാകാരൻമാരും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമകും എന്ന് പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ കാഠിന്യം കുറയുകയാണെങ്കിൽ ഡിസംബർ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കാനാകും എന്ന് വിനയൻ വ്യക്താമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ പുതിയ സിനിമയെ കുറിച്ച് വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂർണരൂപം


വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്.

കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിന്റെ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ.. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :