ഉറപ്പിച്ചു, വല്യേട്ടനായി മമ്മൂട്ടിയുടെ തിരിച്ചുവരവ് !

ജോൺസി ഫെലിക്‌സ്| Last Modified ശനി, 8 ഓഗസ്റ്റ് 2020 (14:57 IST)
നരസിംഹം എന്ന മെഗാഹിറ്റിന് ശേഷം ‘ഇനിയെന്ത്?’ എന്നാലോചിച്ച് ഷാജി കൈലാസ് തലപുകയ്ക്കുന്ന കാലം. നരസിംഹത്തിനും മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്തിട്ടേ ഇനി കാര്യമുള്ളൂ. അങ്ങനെയുള്ള സബ്‌ജക്ടുകള്‍ കുറേയെണ്ണം ഷാജി ആലോചിച്ചു.

ഈ പ്രൊജക്ടിനായി രഞ്ജിത്തും തലപുകയ്ക്കുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കാമെന്ന് തീരുമാനിച്ചതുമുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടിക്കഥാപാത്രങ്ങളെക്കുറിച്ച് ആലോചിച്ചു. സ്നേഹമയനായ വല്യേട്ടന്‍ കഥാപാത്രമായി മമ്മൂട്ടി എന്നും തിളങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരാണ്.

വാത്സല്യത്തിലെ വല്യേട്ടന്‍ കഥാപാത്രത്തിന് ഒരു ആക്ഷന്‍ മുഖം നല്‍കിയതായിരുന്നു ‘വല്യേട്ടന്‍’ എന്ന സിനിമ. നരസിംഹത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും ഒന്നിച്ച ചിത്രത്തില്‍ മമ്മൂട്ടി നായകനായപ്പോള്‍ ഒരു തകര്‍പ്പന്‍ ഹിറ്റ് ജനിക്കുകയായിരുന്നു.

2000ലെ ഓണക്കാലത്ത് റിലീസ് ചെയ്ത വല്യേട്ടന്‍ തിയേറ്ററുകളില്‍ 150ലധികം ദിവസം പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടിയുടെ അറയ്ക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. മാധവനുണ്ണിയുടെ ‘ഇട്ടിക്കണ്ടപ്പന്‍’ പ്രയോഗവും ഹിറ്റായി.

ഇപ്പോഴെന്താണ് വല്യേട്ടനെക്കുറിച്ച് വാചാലമാകുന്നതെന്ന് ആലോചിക്കുകയാണോ? എങ്കിൽ ഇതാ, അറയ്ക്കൽ മാധവനുണ്ണി എന്ന വല്യേട്ടന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്ത. വല്ല്യേട്ടന്‍ റീ മാസ്റ്റര്‍ ചെയ്ത് ഹൈ ക്വാളിറ്റിയില്‍ പുറത്തിറങ്ങുകയാണ്. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ എച്ച്ഡി വേര്‍ഷന്‍ പുറത്തിറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :