1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Silk Smitha Death Anniversary

അനുരാധയെ വിളിച്ചു, മനസിനെ അലട്ടുന്ന ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; മക്കളെ സ്‌കൂളില്‍ അയച്ചിട്ട് വരാമെന്ന് അനുരാധ പറഞ്ഞു, പിന്നെ കേള്‍ക്കുന്നത് സില്‍ക് സ്മിതയുടെ മരണവാര്‍ത്ത !

Silk Smitha
തെന്നിന്ത്യന്‍ സിനിമയുടെ താരറാണി സില്‍ക് സ്മിത വിടവാങ്ങിയിട്ട് 25 വര്‍ഷം. 1996 സെപ്റ്റംബര്‍ 23 ന് തന്റെ 35-ാം വയസ്സിലാണ് സില്‍ക് സ്മിത ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സില്‍ക് സ്മിതയെ കണ്ടെത്തിയത്. 
 
സില്‍ക് സ്മിതയുടെ വളരെ അടുത്ത സുഹൃത്താണ് നൃത്തകലാകാരി അനുരാധ. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം സില്‍ക് സ്മിത അനുരാധയെ പോണില്‍ വിളിച്ചിരുന്നു. തന്റെ അപ്പാര്‍ട്‌മെന്റിലേക്ക് വരാമോ എന്നും തന്നെ അലട്ടുന്ന ഒരു കാര്യം തുറന്നുപറയാനുണ്ടെന്നും സില്‍ക് സ്മിത അനുരാധയോട് പറഞ്ഞു. നാളെ മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചതിനു ശേഷം വന്നാല്‍ മതിയോ എന്ന് അനുരാധ ചോദിച്ചു. മതിയെന്ന് സില്‍ക് സ്മിതയും മറുപടി നല്‍കി. എന്നാല്‍, അനുരാധയോട് തുറന്നുസംസാരിക്കാന്‍ സില്‍ക് സ്മിത കാത്തുനിന്നില്ല. പിറ്റേന്ന് സില്‍ക് സ്മിതയുടെ മരണവാര്‍ത്തയാണ് അനുരാധയെ തേടിയെത്തിയത്. 
 
'മരണത്തിന് നാല് ദിവസം മുന്‍പ് അവള്‍ എന്റെ വീട്ടില്‍ വന്നതായി അനുരാധ പറയുന്നു. കുറെ നേരം അവിടെ ഇരുന്നു. സെപ്റ്റംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി ഒന്‍പതരയായപ്പോള്‍ സ്മിത എന്നെ വിളിച്ചിരുന്നു. ഇവിടെ വരെ വരാമോ കുറച്ച് സംസാരിക്കാനുണ്ട് എന്നായിരുന്നു അവള്‍ പറഞ്ഞത്. കുറച്ച് പണിയുണ്ട്, നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ച ശേഷം വരാമെന്ന് ഞാന്‍ പറഞ്ഞു. പിറ്റേന്ന് ഞാന്‍ അറിയുന്നത് അവള്‍ മരിച്ചു എന്നാണ്. ഒരുപക്ഷേ, അവള്‍ വിളിച്ച രാത്രി തന്നെ ഞാന്‍ അവിടെ എത്തിയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു,' അനുരാധ പറഞ്ഞു. 
 
About Writer
രേണുക വേണു