അന്ന് മഴ നനഞ്ഞു പോകുന്ന മമ്മൂട്ടിയേയും ഭാര്യയേയും കണ്ടു, എനിക്കത് വിഷമമുണ്ടാക്കി: മമ്മൂട്ടിയ്ക്ക് ബ്രേക്ക് സമ്മാനിച്ച ചിത്രത്തിന് പിന്നിലെ കഥ

അഭിറാം മനോഹർ| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (21:26 IST)
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മുകേഷ്. തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് അധികം അറിയാത്ത പല സിനിമാകഥകളും മുകേഷ് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് കരിയറിലെ ബ്രേക്ക് ആയി മാറിയ സ്ഫോടനം എന്ന സിനിമയിൽ താരം എങ്ങനെയെത്തി എന്ന കഥ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്.

തൻ്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെ പി ജി വിശംഭരൻ മമ്മൂട്ടിയെ പറ്റി സംസാരിച്ച കാര്യമാണ് മുകേഷ് ഓർത്തെടുക്കുന്നത്. മമ്മൂട്ടി ഇപ്പോൾ ഈ നിലയിൽ എത്തിയതിന് കാരണം താനാണെന്നാണ് വിശ്വംഭരൻ പറയുന്നത്. അന്ന് മമ്മൂട്ടിയ്ക്ക് ആരും അത്ര വലിയ റോൾ കൊടുക്കില്ലായിരുന്നു. അന്ന് തനിക്ക് ആ ചെറുപ്പക്കാരനിൽ തോന്നിയ വിശ്വാസം തെറ്റായില്ല. അങ്ങനെ സ്ഫോടനം സൂപ്പർ ഹിറ്റായപ്പോഴാണ് മമ്മൂട്ടിയെ നല്ല നടനായി ആളുകൾ അം​ഗീകരിച്ചതും
വലിയ റോളുകൾ ചെയ്തതും.

എന്തുകൊണ്ട് മമ്മൂട്ടിക്ക് ആ വേഷം നൽകി എന്ന കാര്യവും വിശ്വംഭരൻ പറയുന്നുണ്ട്. പിജി വിശ്വംഭരൻ
അന്ന് ലൊക്കേഷൻ നോക്കാൻ വേണ്ടി ഒരിക്കൽ പോയപ്പോൾ നല്ല മഴ പെയ്തു. അപ്പോഴാണ് റോഡ് സൈഡിലുള്ള വെയ്റ്റിങ് ഷെഡിൽ സ്കൂട്ടറിൽ അവിടെ വന്ന മമ്മൂട്ടിയേയും അദ്ദേഹത്തിൻ്റെ ഭാര്യയേയും കാണുന്നത്. മമ്മൂട്ടിയുടെ കല്യാണം കഴിഞ്ഞ സമയമാണ്. മമ്മൂട്ടിയും ഭാര്യയും മഴ നനയുന്നുണ്ട്. കൂട്ടത്തിൽ ഒരുപാട് ആളുകളുണ്ട്. പക്ഷേ മമ്മൂട്ടിയെ ആരും തിരിച്ചറിഞ്ഞില്ല.

ഇനി അറിഞ്ഞാലും അന്ന് ഒരു ചെറിയ നടൻ മാത്രമാണ് മമ്മൂട്ടി. എനിക്ക് ആ ദൃശ്യം കണ്ടപ്പോൾ വല്ലാതെ ഫീൽ ചെയ്തു. ഒരു നല്ല നടനാവേണ്ട ആളാണ്. നല്ല ഫേസും ഫിഗറുമുണ്ട്.ഇയാൾക്ക് എന്തെങ്കിലും ഒരു നല്ല റോൾ കൊടുത്തിട്ട് രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടേയെന്ന് അദ്ദേഹം കരുതി. അങ്ങനെ ഒരു ചാൻസ് വന്നപ്പോൾ അദ്ദേഹം മമ്മൂട്ടിക്ക് കൊടുക്കണമെന്ന് പറയുകയായിരുന്നു. മുകേഷ് പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :