കോൺഗ്രസ് വിജയിച്ചപ്പോൾ അദ്ദേഹം ഏതെങ്കിലും നേതൃസ്ഥാനത്തെത്തുമെന്നും സജീവമാകുമെന്നും കരുതി, സലീം കുമാറിനെ അനുസ്മരിച്ച് ഇന്ദ്രൻസ്
അന്തരിച്ച നടനും തന്റെ അടുത്ത സുഹൃത്തുമായ സലീം കുമാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ ഇന്ദ്രന്‍സ്. കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സലീം കുമാര്‍ ഏതെങ്കിലും നേതൃസ്ഥാനത്തേക്ക് വരുമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോമഡി ആണെങ്കില്‍ അത് എത്രമാത്രം കോമഡിയാക്കാമെന്ന് ഒരു ചിന്തയുണ്ട് സലീം കുമാറിന്. അത് കോമഡിയാണെങ്കില്‍ കോമഡി. അല്ലെങ്കില്‍ ഏതറ്റം വരെ കൊണ്ടുപോകാന്‍ പറ്റുമെന്നാകും സലീം നോക്കുന്നത്. സീരിയസ് വേഷങ്ങളും അങ്ങനെതന്നെയാണ്. സലീം കുമാര്‍ അനുഭവങ്ങളൊക്കെ ഒരു കഥ പോലെ പറയും. അധികമാരും വായിക്കാത്ത മാസികകളൊക്കെ വായിക്കും. വായിച്ചിട്ട് കഥ എന്നോട് വിളിച്ചുപറയും. അങ്ങനെ സിനിമ വിട്ട് കുറച്ചുകൂടുതല്‍ കാര്യങ്ങള്‍ തമ്മില്‍ സംസാരിക്കുമായിരുന്നു. കാണുമ്പോഴൊക്കെ. അങ്ങനൊരു ഇഷ്ടവും സ്‌നേഹവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
നമ്മുടെ വീട്ടിലും അത്ര സ്വാതന്ത്ര്യമുള്ള നടനാണ് അദ്ദേഹം. അദ്ദേഹത്തിന് സുഖമില്ലാതെ വന്നപ്പോള്‍ ഒരുപാട് ആധി തോന്നി. കാരണം ആള് നല്ല ചെറുപ്പമാണ്. അദ്ദേഹം നിലപാടുകളും രാഷ്ട്രീയവുമെല്ലാം തുറന്ന് പറയുന്ന ആളാണ്.ആഗ്രഹിച്ചത് പോലെ ആളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം ഏതെങ്കിലുമൊരു നേതൃസ്ഥാനത്ത് വരുമെന്നും ഉഷാറാകുമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നു. ഇന്ദ്രന്‍സ് പറഞ്ഞു.