'55ല്‍ 25ഓളം കാസറ്റിനായി എഴുതി';ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയ ചൊവ്വല്ലൂര്‍, ഓര്‍മ്മകളില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (10:29 IST)
കഴിഞ്ഞദിവസം അന്തരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയത് അദ്ദേഹം ആണെന്നും താന്‍ ചെയ്ത 55 ഓളം കാസറ്റുകളില്‍ 25ഓളം കാസറ്റ് എഴുതിയത് ചൊവ്വല്ലൂര്‍ ആയിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍

എന്റെ കലാലയ ജീവിത സമയങ്ങളില്‍ ഓഡിയോ കാസറ്റ് വിപണി വളെരെ വലിയതായിരുന്നു. അന്ന് അത്യാവശ്യം എന്റെ സ്വന്തം കാര്യങ്ങള്‍ക്കു കുറച്ചൊക്കെ വരുമാനം എനിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. അതിനു ആദ്യ കാരണം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന ഞങ്ങളുടെ കൊച്ചപ്പേട്ടനായിരുന്നു. ആദ്യമായി ഒരു കാസറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ അടുത്ത നാട്ടുകാരനായ ചൊവ്വല്ലൂര്‍ സാറിനെ അന്വഷിച്ചു ചെന്നപ്പോള്‍, അന്ന് അദ്ദേഹം ജോലി ചെയ്തിരുന്നത് കോഴിക്കോട് മനോരമയിലാണെന്നു മനസ്സിലായി. അടുത്ത ദിവസം അവിടെ പോയി, ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു... ഒരു ഗുരുവായൂര്‍ സുപ്രഭാതം എഴുതി തരണം.. വലിയ കമ്പനി കള്‍ കാസറ്റ് ഇറക്കിയിരുന്ന കാലത്തു ഇവനെന്തു ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവും എന്നുറപ്പാണ്. എന്നാലും എന്നെ നിരാശപ്പെടുത്തിയില്ല. ചൊവ്വല്ലൂര്‍ എഴുതിയ ഗാനങ്ങള്‍ അന്ന് വളെരെ ഹിറ്റ് ആയി പോയികൊണ്ടിരിക്കുന്ന സമയം.. പോരാത്തതിന്, സര്‍ഗം എന്ന ഹരിഹരന്‍ സാറിന്റെ ചിത്രത്തിന്റെ തിരക്കഥയും ചൊവ്വല്ലൂരിന്റെ തന്നെ. അതും വന്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. കുറച്ചു സമയം ആലോചിച്ചു, പിന്നെ എന്നോട് ചോദിച്ചു.. ആര് പാടും..പി ലീല, എന്റെ മറുപടി ഉടനേ ആയിരുന്നു..പുള്ളിക്കാരന്‍ ഒന്ന് ഞട്ടി യിട്ടുണ്ടാവും, കാരണം HMV പോലെ വലിയ കമ്പനി കള്‍ക്ക് വേണ്ടി മാത്രം പാടുന്ന ലീല ചേച്ചി ഈ കൊച്ചു പയ്യന് വേണ്ടി പാടുമെന്ന് വിശ്വസിക്കാന്‍ പറ്റില്ല. ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു HMV ആയുള്ള p. ലീലയുടെ കോണ്‍ട്രാക്ട് കഴിഞ്ഞു.. പതുക്കെ എഴുന്നേറ്റു അകത്തു പോയ അദ്ദേഹം പത്തു മിനിറ്റിനു ശേഷം പുറത്തേക്കു വന്നു, ഒപ്പം വൈഫ് സരസ്വതി ചേച്ചിയും.. നാട്ടുകാരനായ എന്നെ പരിചയപ്പെടുത്തി, പിന്നെ എന്നോട് എഴുതി തരാം എന്നും സമ്മതിച്ചു. അന്ന് ചെറിയ പൈസയെ എന്റെ കയ്യിലുള്ളൂ. അതും സമ്മതിച്ചു, രണ്ട് ദിവസം കൊണ്ട് എഴുതി തന്നു.. നേരെ ഞാന്‍ ചെന്നെയിലേക്ക് കയറി.. ലീലച്ചേച്ചിയുടെ വീട്ടിലേക്കു... ആദ്യം വിസമ്മതിച്ചെങ്കിലും, ചൊവ്വല്ലൂരിന്റെ വരികളാണ് എന്ന് കേട്ടപ്പോള്‍...ആ വരികള്‍ എടുത്തു മറച്ചു നോക്കി. അന്ന് നമ്മുടെ കൊച്ചപ്പേട്ടന്‍ എന്ന ചൊവ്വല്ലൂര്‍ കാരണം എന്റെ ആദ്യ കാസറ്റ് സ്വപ്നം സഫലമായി. സ്വാതി കാസറ്റ് ഉടമ ജെലില്‍ ആ കാസറ്റ് റൈറ്റ് വാങ്ങുകയും, അന്ന് നല്ലൊരു പൈസ ലാഭം കിട്ടുകയും ചെയ്തു. പിന്നീട് 55 ഓളം കാസറ്റ് ഞാന്‍ ചെയ്തു . അതില്‍ 25ഓളം കാസറ്റ് എഴുതിയത് ഇദ്ദേഹം ആയിരുന്നു
. പിന്നെ ചില വരികള്‍ ഞാനും എഴുതി തുടങ്ങി..എന്റെ ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയ.. ചൊവ്വല്ലൂര്‍ സാറിനു വേദനയോടെ വിട ചൊല്ലുന്നു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :