അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും; ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ആൻ അഗസ്റ്റിൻ

സുബിന്‍ ജോഷി| Last Modified ശനി, 23 മെയ് 2020 (21:13 IST)
അച്ഛനുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ആൻ അഗസ്റ്റിൻ. ആൻ അഗസ്റ്റിന് സംസ്ഥാന അവാർഡ് ലഭിച്ച വർഷമാണ് അച്ഛൻ മരിച്ചത്. അച്ഛനില്ലാത്തതിൻറെ വിഷമം ഓർത്തുകൊണ്ട് ആൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറുപ്പ് ചർച്ചയാവുകയാണ്.

പലപ്പോഴും താൻ അച്ഛനെ ഉറക്കെ വിളിക്കുമെന്നും തങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആന്‍ കുറിക്കുന്നത്. അച്ഛൻ അഗസ്റ്റിനൊപ്പമുളള ചിത്രവും അതിനു താഴെയുള്ള കുറിപ്പും ഇങ്ങനെയാണ്.

പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച്‌ വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.

കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ... അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു - ആന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :