ഞാന്‍ ചൂഷണം ചെയ്യപ്പെട്ടത് പലരീതിയില്‍, തുറന്നടിച്ച് ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 മെയ് 2020 (15:53 IST)
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് ഐശ്വര്യ രാജേഷ്. സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് ഐശ്വര്യ രാജേഷ്. സിനിമ മേഖല നേരിടുന്ന വലിയൊരു പ്രശ്നമാണ് ലൈംഗിക ചൂഷണം. അത് എല്ലായിടത്തുമുണ്ട്. ലൈംഗിക ചൂഷണം മാത്രമല്ല ഞാന്‍ നേരിട്ടത്, നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ നേരിടേണ്ടിവന്നു.

സൂപ്പർ നായികമാരെപ്പോലെ എനിക്ക് വസ്ത്രം അണിയാൻ അറിയില്ലായിരുന്നു. തമിഴ് സംസാരിക്കുന്ന പെൺകുട്ടി എന്നതിനാലും ഇരുണ്ട നിറത്തിന്റെ പേരിലും പല അവസരങ്ങളും നഷ്ടപ്പെട്ടുവെന്ന് ഐശ്വര്യ രാജേഷ് പറയുന്നു. നായികയാകാൻ നോക്കി സമയം കളയേണ്ട, തനിക്ക് പറ്റുമെങ്കിൽ ഒരു കോമഡി താരത്തിനൊപ്പം അഭിനയിക്കാൻ വന്നോളൂ എന്നൊരു പ്രശസ്ത സംവിധായകൻ പറഞ്ഞു. രണ്ടു മൂന്നു വർഷം അവസരമൊന്നും ലഭിക്കാതെ ഇരുന്നതിനുശേഷം അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പന്നിയാറും പദ്‍മ‍ിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു തുടങ്ങി. കാക്കമുട്ടൈയാണ് എന്റെ ജീവിതം മാറ്റിമറിച്ചത് - ഐശ്വര്യ രാജേഷ് പറയുന്നു.

ചെന്നൈയിലെ ഒരു ചേരിയിലാണ് ഐശ്വര്യ രാജേഷ് ജനിച്ചുവളർന്നത്. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ഐശ്വര്യ രാജേഷ് വളർന്നുവന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ. ഞാൻ ഇന്ന് നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിനു പിന്നില്‍ തന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്നും ഐശ്വര്യ രാജേഷ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :