ടിക്ടോക്കിലൂടെ പ്രണയത്തിലായ കാമുകനെ തേടി വീടുകൾ കയറിയിറങ്ങി യുവതി, ഒടുവിൽ എത്തിച്ചേർന്നത് പൊലീസ് സ്റ്റേഷനിൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 5 ഡിസം‌ബര്‍ 2019 (10:22 IST)
ചേലക്കര: ടിക്ടോക്കിലൂടെ പ്രണത്തിലായ കാമുകനെ തേടി വീടുകൾ കയറിയിറങ്ങിയ യുവതിയെ ഒടുവിൽ പൊലീസ് പിടികൂടി. തട്ടിപ്പുകാരിയെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ യുവതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെയണ് കാമുകനെ തേടിയാണ് താൻ എത്തിയത് ന്ന് യുവാതി വെളിപ്പെടുത്തിയത്.

ആരോഗ്യ വകുപ്പിൽനിന്നുമുള്ള ഡെങ്കിപ്പനി സർവേക്കെന്നു പറഞ്ഞാണ് തൊടുപുഴ സ്വദേശിനിയായ യുവതി വീടുകളിൽ കയറിയിറങ്ങിയത്. ആളുകൾ തിരിച്ചറിയാതിരിക്കാൻ പർദ്ദയാണ് ഇവർ ധരിച്ചിരുന്നത്. എന്നാൽ യുവതിയുടെ കാൽവിരലുകളിൽ ക്യൂട്ടെക്സ് കണ്ട് സംശയം തോന്നിയ പ്രദേശവാസികൾ ആശ വർക്കറെ വിളിച്ച് സർവേയെ കുറിച്ച് ആരായുകയായിരുന്നു.

ഡെങ്കിപ്പനി സർവേക്ക് പ്രദേശത്ത് ആരെയും നിയോഗിച്ചിട്ടില്ല എന്ന് പറഞ്ഞതോടെ തട്ടിപ്പ് നടത്തുന്ന സ്ത്രീയെന്ന് സംശയിച്ച് നാട്ടുകർ യുവതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തി തനിച്ച് താമസിക്കുകയായിരുന്ന യുവതിയുമായി ചങ്ങരപിള്ളി സ്വദേശിയായ യുവാവ് പ്രണയത്തിലായിരുന്നു.

എന്നാൽ ഇയാൾ പിന്നീട് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെ യുവാവിനെ കാണാനാണ് ഇവർ ചേലക്കരയിൽ എത്തിയത്. യുവാവിന്റെ വീട് യുവതിക്ക് കൃത്യമായി അറിയില്ലായിരുന്നു. ഏകദേശ ധാരണവച്ച് കണ്ടെത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യം എന്ന് പൊലീസ് പറഞ്ഞു. പിന്നീട് സഹോദരനെ വിളിച്ചുവരുത്തി യുവതിയെ കൂടെ അയക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :