പെരുംനുണ, എനിക്ക് ആ പെണ്‍കുട്ടിയെ അറിയില്ല; ലൈംഗികാരോപണങ്ങളെ തള്ളി നെയ്മര്‍ വീണ്ടും

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 29 മെയ് 2021 (10:01 IST)

ലൈംഗിക പീഡനക്കേസ് അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് പ്രമുഖ കമ്പനിയായ നൈക്കി തന്നെ കരാറില്‍ നിന്നു ഒഴിവാക്കിയതെന്ന ആരോപണങ്ങള്‍ തള്ളി ഫുട്‌ബോള്‍ താരം നെയ്മര്‍. ലൈംഗിക പീഡനക്കേസ് അന്വേഷണവുമായി നെയ്മര്‍ സഹകരിച്ചില്ലെന്നും അതിനാലാണ് അദ്ദേഹത്തെ കരാറില്‍ നിന്നു ഒഴിവാക്കിയതെന്നുമാണ് നൈക്കിയുടെ ആരോപണം.

നൈക്കി പറയുന്ന പെരുംനുണയാണെന്നും ഈ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും നെയ്മര്‍ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാന്‍ നൈക്കി അവസരം നല്‍കിയില്ലെന്നും നെയ്മര്‍ പറയുന്നു. 'എന്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് അറിയാന്‍ എനിക്ക് അവസരം നല്‍കിയില്ല. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയോട് സംസാരിക്കാനുള്ള അവസരവും നല്‍കിയില്ല,' നെയ്മര്‍ പറഞ്ഞു.

'എനിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തി ആരാണെന്ന് അറിയാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. എനിക്ക് അവരെ അറിയുക പോലുമില്ല. അത്തരത്തില്‍ ഒരു വ്യക്തിയുമായി ഒരിക്കലും അത്തരത്തിലൊരു ബന്ധം എനിക്കുണ്ടായിട്ടില്ല,' താരം പറഞ്ഞു.

2016 ലാണ് നെയ്മറിനെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. പുതിയ ഷൂസിന്റെ പരസ്യത്തിനായി ന്യൂയോര്‍ക്കിലെത്തിയ നെയ്മര്‍ തന്നെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചു എന്നാണ് നൈക്കിയിലെ ജീവനക്കാരിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം നെയ്മര്‍ നിഷേധിച്ചിരുന്നു. പിന്നീട് 2020 ല്‍ പിഎസ്ജി താരമായ നെയ്മറുമായുള്ള കരാര്‍ നൈക്കി റദ്ദാക്കി. കരാര്‍ റദ്ദാക്കാന്‍ കാരണം ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നെയ്മര്‍ തയ്യാറാകാത്തതാണെന്ന് നൈക്കി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :