1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Udhav Sena MP poaching Sanjay raut allegations

മഹാരാഷ്ട്രയിൽ വീണ്ടും കുതിരകച്ചവടം, ഒരു എം പിയ്ക്ക് വില 15 കോടി!, ആരോപണവുമായി സഞ്ജയ് റാവത്ത്

ഒരോ എംപിക്കും 15 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റാവത്ത് ആരോപിച്ചു.

Sanjay Raut
മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും ഉലച്ചുകൊണ്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പിളര്‍ക്കാനായി അണിയറനീക്കങ്ങള്‍ സജീവമാണെന്ന ആരോപണവുമായി രാജ്യസഭ എം പി സഞ്ജയ് റാവത്ത്. ഒരോ എംപിക്കും 15 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റാവത്ത് ആരോപിച്ചു.
 
ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരെ സജ്ജമാക്കിയാണ് നീക്കം. നന്ദേഡ് വിമാനത്താവളത്തില്‍ 2 എംപിമാരെ കൊണ്ടുപോകാനായി സ്വകാര്യ വിമാനമയച്ചു. ഒരു റിക്ഷയ്ക്ക് പോലും വകയിലാത്തവരായിരുന്നു ഇവരെന്നും താക്കറെ എന്ന പേരിന്റെ ബലത്തിലാണ് അവര്‍ ചാര്‍ട്ടേര്‍ഡ് വിമാനയാത്ര ചെയ്യാന്‍ പാകത്തില്‍ വളര്‍ന്നതെന്നും സഞ്ജൗ റാവത്ത് പറഞ്ഞു. ബിജെപിയും ഷിന്ദേ വിഭാഗവും പണം വാഗ്ദാനം ചെയ്താലും ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ കൂറുമാറില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
 
 
ഉദ്ധവ് താക്കറെ ക്യാമ്പിലെ ലോക്സഭാ അംഗങ്ങളെ ലക്ഷ്യമിട്ട് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗംകൂറുമാറ്റ ചര്‍ച്ചകള്‍ ശക്തമാക്കിയതായാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സഞ്ജൗ ദിന പാട്ടീല്‍,സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീല്‍ അഷ്ടിക്കര്‍, ഓമ്രാജെ നിംബാല്‍ക്കര്‍, ഭാവുസാഹേബ് വഖ്ചൗരെ,സഞ്ജയ് യാദവ് എന്നിങ്ങനെ 6 എംപിമാര്‍ ഷിന്ദേ ക്യാമ്പുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. 
 
ലോക്സഭാ കക്ഷിയില്‍ വരാനിരിക്കുന്ന വലിയ പ്രതിസന്ധി തടയാന്‍ പാര്‍ട്ടി പാര്‍ലമെന്ററി ചീഫ് അരവിന്ദ് സാവന്ത് ഒന്‍പത് എംപിമാര്‍ക്കും അടിയന്തരമായി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചേരുന്ന നിര്‍ണ്ണായക പാര്‍ട്ടി യോഗത്തില്‍ എല്ലാ എംപിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിപ്പില്‍ പറയുന്നു.
 
 'പാര്‍ട്ടിയുടെ ചിഹ്നത്തിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലും വോട്ട് നേടി ജയിച്ച് ഭവാനി മാതാവിന്റെയും സായിബാബയുടെയും നാമത്തില്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് ചതിക്കാന്‍ അവകാശമില്ലെന്നും അങ്ങനെ പിന്നില്‍ നിന്നും കുത്തുന്ന വഞ്ചകരെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്നും പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ എംപി സ്ഥാനം രാജിവെയ്ക്കണമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
 
പാര്‍ട്ടിയില്‍ ഔദ്യോഗികമായി ഇതുവരെ പിളര്‍പ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനും പാര്‍ട്ടികളെ പിളര്‍ത്താനും ബിജെപിയും സഖ്യകക്ഷികളും നിരന്തരമായി ജനാധിപത്യ വിരുദ്ധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
 
2022-ല്‍ പാര്‍ട്ടിയിലുണ്ടായ ആദ്യ പിളര്‍പ്പിന് സമാനമായ സാഹചര്യം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമപോരാട്ടങ്ങള്‍ക്കും പാര്‍ട്ടി തയ്യാറെടുക്കുകയാണ്. വരും മണിക്കൂറുകളില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും നിര്‍ണ്ണായകമായ പല നീക്കങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ALSO READ: എക്സലോജിക് കേസ്: ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി വീണ,കനത്ത സുരക്ഷ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പൊതുവിദ്യാഭ്യാസ മേഖലയിലും സംഘിവത്കരണം? പിഎം ശ്രീ നടപ്പിലാക്കാൻ സതീശൻ