ഹിന്ദു,സിഖ്,ജൈന ഭൂരിപക്ഷ മേഖലകളിലും ക്ഷേത്രങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിലും ബീഫ് പാടില്ല: അസമിൽ ബിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (12:24 IST)
ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ വിൽ അസം നിയമസഭയിൽ. ക്ഷേത്രങ്ങളുടെ 5 കിമി ചുറ്റളവിൽ വരുന്ന സ്ഥലങ്ങളിലും ബീഫ് വിൽപനയും കശാപ്പും നിരോധിച്ചുകൊണ്ടാണ് ബിൽ.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ അസമിലെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും. ഹിന്ദു,സിഖ്,ജൈന ഭൂരിപക്ഷ മേഖലയിലും ഇവരുടെ ക്ഷേത്രങ്ങളുടെ 5 കിമി ചുറ്റളവിലും കന്നുകാലി കശാപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമത്തിനാകും. അധികാരികൾ നിർദേശിക്കുന്ന മറ്റ് സ്ഥാപനപരിധികളിലും നിയന്ത്രണമുണ്ടാകുമെന്ന്
ബിൽ അവതരിപ്പിച്ച ശേഷം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.

അസമില്‍ നിലവിലുണ്ടായിരുന്ന 1950 ലെ കന്നുകാലി സംരക്ഷണ നിയമത്തില്‍ കന്നുകാലി കശാപ്പും ഇതിന്റെ കടത്തും നിയന്ത്രിക്കുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ലാതിരുന്നതിനാലാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കശാപ്പ് ചെയ്യപ്പെടുന്നത് പശുവല്ലെന്നും 14 വയസ്സിന് മുകളിലുള്ളതാണെന്നും ഉറപ്പ് വരുത്തിയതിന് ശേഷമേ വെറ്റിറിനറി ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അംഗീകൃതവും ലൈസൻസുള്ളതുമായ അറവ് ശാലകൾക്ക് മാത്രമെ കശാപ്പിന് അനുവാദം ലഭിക്കു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :