Arvind Kejriwal vs Modi: 75 കഴിഞ്ഞാല്‍ പിന്നെ മോദിയല്ലല്ലോ പ്രധാനമന്ത്രി, മോദിയെ മുന്നില്‍ നിര്‍ത്തുന്ന ബിജെപിയെ കുരുക്കി കേജ്രിവാളിന്റെ പ്രചാരണം

Kejriwal, AAP
Kejriwal, AAP
അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (09:45 IST)
ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി ആരായിരിക്കുമെന്ന ബിജെപിയുടെ ചോദ്യത്തിന് മറുചോദ്യവുമായി കളം നിറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഇടക്കാല ജാമ്യം നേടി തിരിച്ചെത്തിയ അരവിന്ദ് കേജ്രിവാള്‍ മോദിക്കെതിരെ ശക്തമായ പോരാട്ടമാണ് പ്രചാരണ രംഗത്ത് നടത്തുന്നത്. ബിജെപിയുടെ ചോദ്യത്തിന് ബിജെപി പാര്‍ട്ടിക്കുള്ളിലെ 75 വയസെന്ന മാനദണ്ഡമാണ് കേജ്രിവാള്‍ ആയുധമാക്കുന്നത്. ഇന്ന് വരെ കോണ്‍ഗ്രസോ മറ്റ് പ്രതിപക്ഷ കക്ഷികളോ ആയുധമാക്കാത്ത വിഷയമാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്നത്.

ബിജെപി പാര്‍ട്ടിക്കുള്ളിലെ മാനദണ്ഡ പ്രകാരം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ 75 വയസ് തികയുന്ന മോദി നിബന്ധന പ്രകാരം പ്രധാനമന്ത്രി പദവി ഒഴിയണം. അങ്ങനെയെങ്കില്‍ അമിത് ഷാ ആയിരിക്കും അടുത്ത പ്രധാനമന്ത്രി. മോദിക്ക് വേണ്ടിയല്ല അമിത് ഷായ്ക്ക് വേണ്ടിയാണ് ബിജെപി വോട്ട് ചോദിക്കുന്നതെന്ന് കേജ്രിവാള്‍ പറയുന്നു. മോദിക്ക് ശേഷം അമിത് ഷായോ യോഗിയോ എന്ന ബിജെപിക്കുള്ളിലെ ചര്‍ച്ച ചൂട് പിടിപ്പിക്കാനും ഇതിലൂടെ കേജ്രിവാള്‍ ലക്ഷ്യം വെയ്ക്കുന്നു. മോദിക്കും യോഗിക്കും ഇടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് എണ്ണ കൊടുക്കാനും ഇതോടെ കേജ്രിവാളിനായി. അമിത് ഷായ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കളുടെ ഭാവി മോദി ഇല്ലാതാക്കിയെന്നും കേജ്രിവാള്‍ പറഞ്ഞതോടെ ഇത് ബിജെപിക്കുള്ളിലും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയായിരുന്നു.


അതേസമയം കെജ്രിവാളിന്റെ വാദങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കാനുള്ള നടപടികളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായി. മദ്യനയക്കേസുമായി ചേര്‍ത്ത് മദ്യപന്റെ ജല്പനങ്ങളാണ് ഇതെന്ന് ബിജെപി പാര്‍ട്ടി വക്താവ് സുധാന്‍ശു ത്രിവേദി പ്രതികരിച്ചു. പാര്‍ട്ടി ഭരണഘടനയില്‍ 75 വയസ്സെന്ന വ്യവസ്ഥയില്ലെന്ന് അമിത് ഷായും പ്രതികരിച്ചു. ഇതോടെ 75 വയസെന്ന കീഴ്വഴക്കം മോദി മുതിര്‍ന്ന ബിജെപി നേതാക്കളെ ഒതുക്കുന്നതിനായി കൊണ്ടുവന്നു എന്ന പ്രചാരണം ശക്തമാക്കാന്‍ കേജ്രിവാളിന് സാധിക്കും. ബിജെപി പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ മുതലാക്കാന്‍ വെറും ഒറ്റ പ്രസംഗമാണ് കേജ്രിവാളിന് വേണ്ടിവന്നത്. വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തെ ഈ വിഷയങ്ങള്‍ ചൂട് പിടിപ്പിക്കുമെന്ന് സൂചനയാണ് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പരസ്യയുദ്ധം നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :