യുവതി താമസിച്ചിരുന്നത് രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വാടക വീട്ടില്‍, യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍; യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്‌കേസുമായി പോകുന്നതും സ്യൂട്ട്‌കേസില്ലാതെ തിരിച്ചുവരുന്നതും ക്യാമറയില്‍ കാണാം !

രേണുക വേണു| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (13:18 IST)

സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. തിരുപ്പൂര്‍ വെള്ളിയങ്കാട് വാടകവീട്ടില്‍ താമസിച്ചിരുന്ന സം സ്വദേശി സ്‌നേഹയാണ് കൊല്ലപ്പെട്ടത്. തിരുപ്പൂര്‍ രാരാപുരം റോഡില്‍ പൊല്ലികാളി പാളയത്തിനു സമീപമുള്ള അഴുക്കുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിക്കൊപ്പമുണ്ടായിരുന്ന യുവാക്കളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൊല നടന്ന ദിവസം കണ്ട് യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്‌കേസുമായി പോകുന്നതും തിരികെ സ്യൂട്ട്‌കേസില്ലാതെ മടങ്ങുന്നതുമായ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതാണ് കേസില്‍ വഴിത്തിരിവായത്. സിസിടിവിയില്‍ പതിഞ്ഞ ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുപ്പൂര്‍ വെള്ളിയങ്കാട് താമസിച്ചിരുന്ന അസം സ്വദേശി സ്‌നേഹയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

തിരുപ്പൂരില്‍ ആണ്‍സുഹൃത്തുക്കളായ അബിദാസ്, ജയിലാല്‍ എന്നിവര്‍ക്കൊപ്പം വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന അബിദാസ് തന്റെ ഭര്‍ത്താവാണെന്നാണ് യുവതി എല്ലാവരോടും പറഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കയ്യില്‍ ക്യൂന്‍ എന്ന് പച്ചകുത്തിയിട്ടുണ്ട്. ഇത് കേസ് അന്വേഷണത്തില്‍ സഹായിച്ചു. പ്രതികളായ യുവാക്കളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :