1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

ചില പരാഗ ചിന്തകള്‍..

മറ്റുള്ള ജീവികള്‍ ഉണ്ടാക്കുന്ന ഭക്ഷണം തിന്ന് ജീവിക്കുന്നവയാണ് പരാഗ ജീവികള്‍
FILEFILE
മറ്റുള്ള ജീവികള്‍ ഉണ്ടാക്കുന്ന ഭക്ഷണം തിന്ന് ജീവിക്കുന്നവയാണ് പരാഗ ജീവികള്‍. ഇത്തിക്കണ്ണി ഒരു പരാഗ ജീവിയാണ്. എന്നാല്‍, മുകുന്ദനെ പോലുള്ള ചില സാഹിത്യക്കാരന്‍മാരും പരാഗ ജീവികള്‍ ആകാനുള്ള ശ്രമത്തിലാണ്. അതു കൊണ്ടാണല്ലോ ആഗോളവല്‍ക്കരണം ഇന്ത്യന്‍ സാഹിത്യത്തെ തകര്‍ക്കുമെന്ന വാദം അദ്ദേഹം തട്ടി വിട്ടിരിക്കുന്നത്. ആഗോളീകരണത്തിന്‍റെ വരവോടെ നമ്മുടെ സാഹിത്യക്കാരന്മാര്‍ താരങ്ങളായി മാറി കൊണ്ടിരിക്കുകയാണെന്നും എഴുത്തുകാരന്‍ ഒ.വി.വിജയനെ പോലെ നിഗൂഡതകള്‍ നിറഞ്ഞവനായിരിക്കണമെന്നും കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൂടിയായ മുകുന്ദന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഫ്രാങ്ക് പാവ് ലോഫിന്‍റെ കൃതിയായ മത്തബ്രോ ഇന്‍റര്‍നെറ്റില്‍ നിന്നാണ് മുകുന്ദന്‍ വായിച്ചത്. ഇരിപ്പിടം നല്‍‌കിയത് ചുവപ്പന്‍‌മാരായതു കൊണ്ട് അവരെ സുഖിപ്പിക്കുന്ന എന്തെങ്കില്ലും തട്ടി വിടണമല്ലോ?. അതേ സമയം നിക്ഷ്‌പക്ഷമതികളെയേയും സുഖിപ്പിക്കണം. അതിനു വേണ്ടി അദ്ദേഹം കേശവന്‍റെ വിലാപങ്ങള്‍ എഴുതുകയും ചെയ്തു. ഇത് ഒരു തരം ഇരട്ടത്താപ്പാണ്. അല്ലെങ്കില്‍ ഭയപ്പാട്.

ഇംഗ്ലീഷ് ലോക ഭാഷയാ‍ണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആശയവിനിമയം നടക്കുന്നത് ഈ ഭാഷയിലാണ്.അതിനു പുറമെ ഒരു സുപ്രഭാതത്തില്‍ എഴുതി വിടുന്ന രചനകള്‍ അല്ല ഇംഗ്ലീഷില്‍ ഉള്ളത്. ഓരോ കാലഘട്ടത്തിലും നവീകരിക്കപ്പെടുന്ന രചന തന്ത്രങ്ങളാണ് ഇംഗ്ലീഷില്‍ ഉള്ളത്. മാന്ത്രിക നോവലുകള്‍ എഴുതുന്ന വരോട് ചിറ്റമനയവും ഇംഗ്ലീഷില്‍ ഇല്ല. അതു കൊണ്ടാണ് ജെ.കെ റൌളിംഗിന്‍റെ ഹാരോപോട്ടര്‍ കഥകള്‍ക്ക് ഇത്രയധികം പ്രിയം.

ആനന്ദ് പറഞ്ഞതാണ് ശരി. ഇപ്പോഴും നമ്മുടെ സാഹിത്യം നാലുക്കെട്ട്, മുറപ്പെണ്ണ് എന്നിവിടങ്ങളില്‍ ചുറ്റിപ്പറ്റിയാണ്. മുകുന്ദന്‍ ആഗോളവല്‍ക്കരണം നമ്മുടെ സാഹിത്യത്തെ തകര്‍ക്കുമെന്ന് പറയുന്നതിന്‍റെ മന:ശാസ്‌ത്രം മറ്റൊന്നുമല്ല. വൈകാരികതയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള നമ്മുടെ സാഹിത്യം ആഗോളവല്‍ക്കരണ ജനത ഏറ്റു വാങ്ങുകയില്ലെന്ന് ഉറപ്പാണ്. അവിടെ വിജയിക്കുക കാലത്തെ അതിജീവിക്കുന്ന കൃതികളാണ്. മലയാളം ഇപ്പോഴും സാഹിത്യ ബിംബങ്ങളെ പൂജിക്കുന്ന വ്യഗ്രതയിലാണ്. നാനോ ടെക്‍നോളജി,ക്ലോണിംഗ്, ഇന്‍റര്‍നെറ്റ് എന്നീ പുതു ലോക പ്രവണതകളെക്കുറിച്ച് എത്ര കൃതികള്‍ നമ്മുടെ സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ട്.