വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്തത് വനിത ഡോക്ടര്‍; വീട്ടിലെത്തിയത് തലയും മുഖവും മറച്ച്

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Doctor Deepti
രേണുക വേണു| Last Modified ബുധന്‍, 31 ജൂലൈ 2024 (10:38 IST)
Doctor Deepti

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിത ഡോക്ടര്‍ പിടിയില്‍. കൊല്ലം സ്വദേശി ദീപ്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ് ദീപ്തി. ആശുപത്രിയില്‍ എത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വഞ്ചിയൂര്‍ സ്വദേശി ഷിനിക്കാണ് വെടിയേറ്റത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ദീപ്തിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വ്യക്തി വൈരാഗ്യത്തിന്റെ കാരണം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സാമ്പത്തിക പ്രശ്‌നങ്ങളാണോ കുടുംബപരമായ പ്രശ്‌നങ്ങളാണോ വെടിവെയ്പ്പിനു കാരണമെന്നും പൊലീസ് അനേഷിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. തലയും മുഖവും മറച്ചിരുന്നു. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണ ദീപ്തി വെടിയുതിര്‍ത്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഷിനിക്ക് കൈയില്‍ വെടിയേറ്റു. ഷിനിയുടെ കൈവിരലില്‍ പെല്ലറ്റ് തുളഞ്ഞുകയറുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :