മുൻ‌കൂർ ജാമ്യാപേക്ഷാ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി, അതുവരെ അറസ്റ്റ് പാടില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (14:59 IST)
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യേപേക്ഷാ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബലാത്സംഗപരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ്ബാബു മുൻ‌കൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു.

ഈ രണ്ട് കേസുകളിലും വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് ഇന്നുവരെ കോടതി തടഞ്ഞിരുന്നു. ഈ കാലാവധിയാണ് തിങ്കളാഴ്ച വരെ നീട്ടിനൽകിയത്.ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക‍്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കേസെടുത്തതിന് പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ ഹൈക്കോടതി നിർദേശപ്രകാരമാണ് കൊച്ചിയിലെത്തിച്ചത്.തുടർന്ന് അന്വേഷണസംഘം ഇയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു.വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയത്തിൽ നടൻ സൈജു കുറുപ്പിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ പറ്റി അറിഞ്ഞിരുന്നില്ലെന്നാണ് സൈജുവിന്റെ മൊഴി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :