ആരോഗ്യവകുപ്പ് നിശ്ചലം, സംസ്ഥാനത്ത് അപകടകരമായ സ്ഥിതിവിശേഷമെന്ന് വിഡി സതീശൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജനുവരി 2022 (14:47 IST)
കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാന്‍ നടത്തിയ തയ്യാറെടുപ്പുകകള്‍ പോലും മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പിൽ നിന്നും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ആരോഗ്യവകുപ്പിനെ നിശ്ചലമാക്കികൊണ്ടുള്ള പ്രവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.

രണ്ടാഴ്‌ച്ചക്കുള്ളിൽ രോഗം വ്യാപകമായി പടരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാര്‍ഗനിര്‍ദേശവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആളുകൾ കൊവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് നടത്തി പുറത്തറിയിക്കാതെ മരുന്ന് വാങ്ങി വീട്ടിലിരിക്കുകയാണ്.ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാനുള്ള മരുന്ന് സര്‍ക്കാരിന്റെ കൈവശമില്ല.

കോവിഡിനെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന കോവിഡ് ബ്രിഗേഡ് പൂര്‍ണമായും പിരിച്ചുവിട്ടു. രോഗം ഗുരുതരമാകുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി.

ഈ സാഹചര്യത്തിലും സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. പല സ്‌കൂളുകളും ക്ലസ്റ്ററുകളായി മാറി. ഇത്ര രോഗവ്യാപനം ഉണ്ടായിട്ടും സ്കൂളുകൾ അടയ്ക്കാൻ 21 വരെ കാത്തിരിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.സെക്രട്ടറിയേറ്റില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം വ്യാപകമായി രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ് കാണിക്കുന്നത്. സർക്കാർ അടിയന്തിരമയി തന്നെ ഇക്കാര്യത്തിൽ ഇടപെടണം. അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :