അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (12:31 IST)
നിയമസഭ തെരെഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് 24-25 സീറ്റുകള്‍ നേടിയാലും അതിശയപ്പെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.നേതാക്കള്‍ പ്രതീക്ഷിക്കുന്നത് 85 മുതല്‍ 100 സീറ്റുകള്‍ വരെയാണ്. എന്നാല്‍ യുഡിഎഫിന് 2011ല്‍ ലഭിച്ചതിനേക്കാള്‍ മികച്ച നേട്ടം ഉണ്ടാക്കാനാകുമെന്നും ഭരണം പിടിക്കാനാകുമെന്നുമാണ് തരൂര്‍ വിലയിരുത്തുന്നത്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ന്യൂനപക്ഷ ഏകീകരണത്തില്‍ യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന ധാരണ ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. എഫ്‌സിആര്‍എ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത് യുഡിഎഫാണ്. അതിനര്‍ഥം ഞങ്ങള്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയാണെന്നല്ല, ഞങ്ങള്‍ എല്ലാവരുടെയും പാര്‍ട്ടിയാണ്.
കേരളത്തില്‍ ബിജെപിക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങളുണ്ട്. അവര്‍ പൂജ്യത്തില്‍ നിന്ന് 3 സീറ്റിലേക്ക് ഉയര്‍ന്നാല്‍ പോലും അത് സര്‍ക്കാരിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കില്ല. സംസ്ഥാനത്ത് ഇപ്പോഴും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടമാണുള്ളത്.ശശി തരൂര്‍ പറഞ്ഞു.