വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി; കാസർഗോഡ് സ്വദേശിക്കെതിരെ കേസ്

മാര്‍ച്ച് 15നാണ് അഷ്‌റഫ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്.

Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (10:37 IST)
വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കാസര്‍ഗോഡ് സ്വദേശിക്കെതിരെ കേസെടുത്തു. ഭാര്യാ സഹോദരന്റെ വാട്‌സ്ആപ്പ് ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ വാട്‌സ്ആപ്പ് സന്ദേശം അയച്ചതായാണ് പരാതി. മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഡ്‌ലുവിലെ ബളിനീര്‍ ബി.എം അഷ്‌റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തത്.

മാര്‍ച്ച് 15നാണ് അഷ്‌റഫ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് അഷ്‌റഫിനെതിരെ ടൗണ്‍ പൊലീസ് പരാതി നല്‍കിയിരുന്നു. മുത്തലാഖ് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഈ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നില്ല.

എന്നാല്‍ ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 2019 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2007ല്‍ വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. വിവാഹത്തിന് 20 പവനും രണ്ട് ലക്ഷം രൂപയും അഷ്‌റഫിന് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :