സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു, പാളത്തിനു സമീപം കിടന്നത് 12 മണിക്കൂറോളം

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (10:18 IST)
തീവണ്ടിയിൽ നിന്നും വീണ യുവാവ് പാളത്തിനു സമീപം കിടന്നത് 12 മണിക്കൂറോളം. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിള പുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന്‍ രാജു(31)വിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാൽ വഴുതി വീണതല്ലെന്നും ഹിന്ദി സംസാരിക്കുന്നയാള്‍ തന്നെ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്നും രാജു പൊലീസിനോട് പറഞ്ഞു. തീവണ്ടിയുടെ വാതിലിനുസമീപം നില്‍ക്കുകയായിരുന്ന തന്നോട് അയാള്‍ സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റില്ലെന്ന് അറിയിച്ചു. പിന്നാലെ തന്നെ പുറത്തേക്ക് തള്ളുകയായിരുന്നെന്ന് രാജു പറയുന്നു.

തിങ്കളാഴ്ച രാത്രി പെരിനാട്ടുവെച്ച് അമൃത എക്സ്പ്രസിലാണ് സംഭവം. തീവണ്ടിയില്‍നിന്ന് ആരോ വീണെന്ന സംശയത്തെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ ചങ്ങലവലിച്ച് വണ്ടിനിര്‍ത്തി അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ യാത്രക്കാരും പൊലീസും തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താനായില്ല. ഒന്‍പതുമണിയോടെ പാതയിലൂടെ നടന്നുപോയയാള്‍ കാടുമൂടിയ പ്രദേശത്തുനിന്ന് നിലവിളികേട്ട് നോക്കിയപ്പോഴാണ് ഗുരുതര പരിക്കുകളോടെ യുവാവിനെ കാണുന്നത്. ശേഷം പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :