പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിൽ പ്രധാനമന്ത്രി പൊഴിക്കുന്നത് മുതലക്കണ്ണീര്‍ : രമേശ് ചെന്നിത്തല

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മുതലക്കണ്ണീരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം, പെരുമ്പാവൂര്‍, രമേശ് ചെന്നിത്തല, നരേന്ദ്ര മോദി thiruvananthapuram, perumbavur, ramesh chennithala, narendra modi
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (17:07 IST)
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മുതലക്കണ്ണീരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി വീണ്ടും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇക്കാരണത്താലെങ്കിലും രണ്ട് വോട്ട് കൂടുതല്‍ കിട്ടുമോ എന്നതാണ് അദ്ദേഹം ഉറ്റുനോക്കുന്നതെന്നും ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രധാനമന്ത്രി പൊഴിക്കുന്നത് മുതലക്കണ്ണീര്‍

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി വീണ്ടും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. ഇത് വഴി രണ്ട് വോട്ട് കൂടുതല്‍ കിട്ടുമോ എന്നാണ് അദ്ദേഹം നോക്കുന്നത്. സമൂഹത്തില്‍ അസഹിഷ്ണതയും, അസ്വസ്ഥതയും വിതച്ച് കള്ളപ്രചരണം നടത്തുന്ന ബി ജെ പി യുടെ തന്ത്രങ്ങളൊന്നും വിജയിക്കാതെ വന്നതോടെയാണ് പെരുമ്പാവൂര്‍ സംഭവം രാഷ്ട്രീയായുധമാക്കുന്നത്. കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് പറയുന്ന പ്രധാനമന്ത്രി സംഘപരിവാര്‍ ശക്തികളുടെ ഭരണത്തില്‍ ഭാരതത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത്. കേരളത്തില്‍ ബി ജെ പി യുടെ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കോര്‍പ്പറേറ്റുകളാണ്. താമര വിരിയില്ലെന്ന് ഉറപ്പായിട്ടും മോദിയുടെ അനുഗ്രാഹാശിസുകളോടെ അവസാനത്തെ അടവും പയറ്റുകയാണവര്‍. വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് കൊണ്ടുള്ള സംഘപരിവാര്‍ ശക്തികളുടെ ഈ പതിനെട്ടാം അടവിനെ കരുതിയിരിക്കണം. പെരുമ്പാവൂര്‍ സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം തുടരുകയാണ് . മികച്ച പൊലീസ് ഉദ്യേഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. നിരവധി കേസുകള്‍ സ്ത്യുത്യര്‍ഹമാം വണ്ണം അന്വേഷിച്ച് തെളിയിച്ച കേരള പൊലീസിന് ഈ കേസും ഉടന്‍ തെളിയിക്കാനാവും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :