മാതാപിതാക്കളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (17:10 IST)
കൊച്ചി: മാതാപിതാക്കളെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ പെരുവാരം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിക്കടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശിയും കുടുംബവുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

പതിയാപറമ്പില്‍ പി.എന്‍.രാജേഷ് (55), ഭാര്യ നിഷ (49), ഏകമകന്‍ ആനന്ദ് രാജ് (16) എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒന്നര വര്‍ഷമായി ഇവര്‍ ഇവിടെ താമസം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം രാവിലെ ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് വീട്ടുടമ കോളിങ് ബെല്‍ അടിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. അവര്‍ പുറത്തുപോയിരിക്കാം എന്ന് കരുതി വീട്ടുടമ തിരികെപ്പോയി. ഏറെ കഴിഞ്ഞ രാജേഷിന്റെ മൊബൈല്‍ ഫോണില്‍ നിരവധി തവണ വിളിച്ചെങ്കിലും ഫലമില്ലാതായി.

പിന്നീട് സന്ധ്യയ്ക്ക് ഏഴു മണിയോടെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും ശീതള പാനീയവും ഉണ്ടായിരുന്നു. വിദേശത്തായിരുന്ന രാജേഷ് ഇവിടെ മത്സ്യ മൊത്ത വിതരണ ക്കാരനായിരുന്നു. രണ്ട് തവണ പഞ്ചായത്തംഗവും ആയിട്ടുണ്ട്.

എന്നാല്‍ പണം കൃത്യമായി ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും അറിയുന്നു. മകന്‍ ഓട്ടിസം ഉണ്ടായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണു പ്രാഥമിക നിഗമനം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :