മണി ചെയിൻ മാതൃകയിൽ ഒന്നര കോടി രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 13 ജനുവരി 2024 (18:55 IST)
പാലക്കാട്: മാണി ചെയിൻ മാതൃകയിൽ ക്രിപ്റ്റോ കറൻസിയായ പണം നിക്ഷേപിച്ച്‌ വൻ ലാഭം വാഗ്ദാനം ചെയ്തു ഒന്നര കോടി രൂപ തട്ടിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ടൗണിൽ ഐശ്വര്യ നിവാസിൽ മിഥുൻദാസ് എന്ന മുപ്പത്തഞ്ചുകാരനാണ് പോലീസ് വലയിലായത്.

പാലക്കാട് സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. രാജ്യാന്തര ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ പേരുപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 130 പേരിൽ നിന്നായി ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ തട്ടിയെടുത്തു എന്നാണു കേസ്.

പരാതിക്കാർ എല്ലാവരും തന്നെ മിഥുൻദാസിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പണം കൈമാറിയിരുന്നത്. കമ്പനിയുടെ മൊബൈൽ ആപ്പ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട ശേഷം പണം ഈ കമ്പനിയിൽ ക്രിപ്റ്റോ കറൻസിയായ നിക്ഷേപിച്ചു എന്ന് മിഥുൻദാസ് തന്നെ നിക്ഷേപകരെ അറിയിക്കും. ഇതിനൊപ്പം തെളിവിനായി ചില രേഖകളും നൽകും. എന്നാൽ പണവും ലാഭവിഹിതവും തിരിച്ചു കിട്ടണമെങ്കിൽ കൂടുതൽ ആളുകളെ ചേർക്കണം എന്ന് മിഥുൻദാസ് ആവശ്യപ്പെട്ടപ്പോഴാണ് ഇത് മാണി ചെയിൻ തട്ടിപ്പാണെന്നു കണ്ടെത്തിയതും പോലീസിൽ പരാതി നൽകിയതും.

എന്നാൽ ചില ഇടപാടുകാർ കുറച്ചു ആളുകളെയും മിഥുൻ ദാസ് പറഞ്ഞ പ്രകാരം ചേർത്തിരുന്നു. അവരും പരാതിയുമായി എത്തിയിട്ടുണ്ട്. പോഷ് സ്റ്റൈലിൽ മോട്ടിവേഷൻ ക്ലാസ് നടത്തിയായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിക്ഷേപകരെ ചേർത്ത് ഗ്രൂപ്പുകളും ഉണ്ടാക്കി. ഇതിൽ മൂവായിരത്തിലേറെ അംഗങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :