വടക്കന്‍സദ്യയും തെക്കന്‍സദ്യയും: വിശേഷങ്ങള്‍ അറിയാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (08:19 IST)
എറണാകുളത്തിന് വടക്കുള്ള സദ്യയ്ക്കുള്ള സവിശേഷത പായസം നടുവിലാണ് വിളമ്പുക എന്നതാണ്. ഗുരുവായൂര്‍, വള്ളുവനാട് എന്നിവിടങ്ങളിലെ സദ്യയ്ക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്. തേങ്ങയും മല്ലിയും വറുത്തരച്ചാണ് മലബാര്‍ സാമ്പാര്‍ ഉണ്ടാക്കുക. അവിയലില്‍ കയ്പ്പക്ക ഒരു പ്രധാന ഇനമാണ്. ഇതില്‍ അരപ്പ് ചേര്‍ത്ത ശേഷമേ തൈര് ഒഴിക്കൂ.

മലബാര്‍ സദ്യയിലെ വിശിഷ്ട ഇനമാണ് അല്‍പം ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കുന്ന കൂട്ടുകറി. ഇതില്‍ തേങ്ങ വറുത്തിടുകയും ചെയ്യും. തെക്കന്‍ കൂട്ടുകറി ഇതില്‍ നിന്നും എത്രയോ ഭിന്നമാണ്. രണ്ടു മൂന്നു തരം പപ്പടം വിളമ്പുന്നതും മലബാറിന്റെ സവിശേഷതയാണ്. സാധാരണഗതിയില്‍ രണ്ട് പായസമേ കാണൂ. ശര്‍ക്കര ചേര്‍ത്തുള്ള പ്രഥമനും കുറുക്കിയ പാലിലുണ്ടാക്കുന്ന പാല്‍പ്പായസവും. സദ്യയ്ക്ക് പഴം വിളമ്പും. ഇതു പക്ഷെ അവസാനമേ കഴിക്കാറുള്ളൂ.

ഓരോ കറി വിളമ്പുമ്പോഴും ചോറ് വിളമ്പുന്ന പതിവ് വടക്കോട്ടില്ല. പകരം ചോറും പ്രധാന കറികളും തോരനും പായസവും ആവശ്യമനുസരിച്ച് ഓരോവട്ടം കൂടി വിളമ്പിപ്പോവും. വ്യത്യാസങ്ങള്‍ ചിലതുണ്ടെങ്കിലും രണ്ടിടത്തെ സദ്യയും ഫലത്തില്‍ ഒന്നു തന്നെയാണ്. ശരീരത്തെ അറിഞ്ഞ് ദഹനവ്യവസ്ഥയെ മനസ്സിലാക്കി അനന്തര തലമുറകളുടെയും ആയുരാരോഗ്യത്തിനായി മലയാളി ഉണ്ടാക്കിയെടുത്തതാണ് സദ്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :