രേണുക വേണു|
Last Modified ബുധന്‍, 1 ഏപ്രില്‍ 2026 (20:02 IST)
പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. കസ്റ്റഡി, ജാമ്യാപേക്ഷകൾ ശനിയാഴ്ച മാത്രമേ പരിഗണിക്കൂ. ഇന്ന് കൊച്ചിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രൊഡക്ഷൻ വാറന്റ് തയാറായിട്ടില്ലാത്തതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വ്യാഴം, വെള്ളി ദിവസങ്ങൾ കോടതി അവധിയായതിനാലാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. അന്ന് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, കുറ്റകൃത്യം നടന്നെന്നു കരുതുന്ന കാരവൻ കണ്ടെത്തുകയും തെളിവെടുപ്പു നടത്തുകയും വേണമെന്നാണ് കസ്റ്റഡി അപേക്ഷയ്ക്ക് കാരണമായി പ്രോസിക്യൂഷൻ വാദം.
ഇന്നലെ രാത്രി 9.30നാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോൾ.