യുവാവിന്റെ മൃതദേഹം തോട്ടിലെ ചെളിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (09:48 IST)
കടയ്ക്കാവൂർ: യുവാവിന്റെ മൃതദേഹം തോട്ടിലെ ചെളിയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇതുമായി ബന്ധപ്പെട്ടു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചു പാലത്തിനു സമീപം തോട്ടിൽ കടയ്ക്കാവൂർ കോണത്തുവീട്ടിൽ സ്വാമിനാഥൻ - ഇന്ദിര ദമ്പതികളുടെ മകൻ മണികണ്ഠന്റെ (33) മൃതദേഹമാണ് തോട്ടിൽ കണ്ടെത്തിയത്.

പോലീസ് നിഗമനത്തിൽ ഇത് കൊലപാതകമാണെന്ന് സംശയമുണ്ട്. അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ പരിശോധിച്ചതിൽ നിന്ന് ഇയാളുടെ ദേഹത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആശാരിപ്പണിക്ക് പോയ ശേഷം രണ്ട് ദിവസമായി വീട്ടിൽ തിരികെ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ് മണികണ്ഠനെ കൊച്ചു പാലത്തിനടുത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം. കടയ്ക്കാവൂർ സി.ഐ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :