എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്| സുബിന്‍ ജോഷി| Last Updated: വ്യാഴം, 28 മെയ് 2020 (23:58 IST)
മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം‌പിയും മാതൃഭൂമി മാനേജിംഗ് ഡയറക്‍ടറുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചത്.

84 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വയനാട് കല്‍‌പ്പറ്റയില്‍ നടക്കും.

സാഹിത്യത്തിലും രാഷ്ട്രീയത്തിലും മാധ്യമപ്രവര്‍ത്തനത്തിലുമെല്ലാം ഒരേപോലെ അഗ്രഗണ്യനായ എം പി വീരേന്ദ്രകുമാറിന്‍റെ മരണം രാജ്യത്തിന് ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ സൃഷ്ടിക്കുന്ന നഷ്‌ടത്തിന്‍റെ ആഴം വളരെ വലുതാണ്. 1936 ജൂലൈ 22ന് സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്‌മപ്രഭാ ഗൌഡരുടെയും മരുദേവി അവ്വയുടെയും മകനായി കല്‍പ്പറ്റയിലാണ് ജനിച്ചത്.

മദിരാശി വിവേകാനന്ദ കോളജിലും അമേരിക്കയിലെ സിന്‍‌സിനാറ്റി സര്‍വകലാശാലയിലുമായി പഠനം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്‌ടനായ വീരേന്ദ്രകുമാറിന് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്. 1987ല്‍ കേരള നിയമസഭയില്‍ അംഗമാകുമയും വനം മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. കേന്ദ്രമന്ത്രിസഭയിലും പിന്നീട് അംഗമായി.

രാഷ്ട്രീയത്തില്‍ തിളങ്ങുന്നതിനൊപ്പം തന്നെ സാഹിത്യത്തിലും അദ്ദേഹം അമൂല്യമായ രത്‌നമായി തിളങ്ങി. ഹൈമവതഭൂവില്‍, ഗാട്ടും കാണാച്ചരടുകളും, രാമന്‍റെ ദുഃഖം, ബുദ്ധന്‍റെ ചിരി, ഡാന്യൂബ് സാക്ഷി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഭാര്യ: ഉഷ. മക്കള്‍: എം വി ശ്രേയാംസ്‌കുമാര്‍, ആഷ, നിഷ, ജയലക്‍ഷ്‌മി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :