അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ജനുവരി 2026 (17:42 IST)
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മില്‍ പുതിയ കാര്യമല്ലെന്ന് കെ കെ രമ. 2005- 06 കാലത്ത് രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനാണെന്ന പേരില്‍ 25 കോടിയിലേറെ രൂപെ പിരിച്ചിരുന്നു. വരാനിരിക്കുന്ന രക്തസാക്ഷികള്‍ക്ക് കൂടിയായിട്ടുള്ള ഫണ്ടായിട്ടാണ് അന്നത് ഉണ്ടായിരുന്നത്. അതേ പറ്റി പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ലെന്നും കണക്കുകള്‍ എവിടെയും കണ്ടിട്ടില്ലെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കെ കെ രമ വ്യക്തമാക്കി.
50 വര്‍ഷത്തിലധികമായി പാര്‍ട്ടിയെ കെട്ടിപടുക്കുന്നതിനായി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച ഒരു ജില്ലാ നേതാവാണ് സഖാവ് കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങള്‍ ഫലം കാണാതെ വന്നപ്പോഴാണ് അദ്ദേഹം വിഷയം പൊതുസമൂഹത്തോടെ തുറന്ന് പറയാന്‍ തയ്യാറായത്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമല്ലെന്നും പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ടായതിനാല്‍ അതിന്റെ കണക്കുകളെ പറ്റി അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെ കെ രമ വ്യക്തമാക്കി.
കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടെന്നും ബൈക്കുകള്‍ കത്തിക്കപ്പെട്ടെന്നും കെ കെ രമ പറയുന്നു. ഈ സാഹചര്യം ഒഞ്ചിയത്ത് തങ്ങള്‍ അനുഭവിച്ചതിന് സമാനമാണെന്നും കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെയെന്നും കെ കെ രമ പറഞ്ഞു.