ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനം ഒഴിയും, വി ഡി സതീശൻ നേതാവാകും

ജോൺ കെ ഏലിയാസ്| Last Modified തിങ്കള്‍, 3 മെയ് 2021 (09:53 IST)
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കടുത്ത ആഘാതത്തിലാണ് കേരളത്തിലെ കോൺഗ്രസ്. ഏറ്റവും വലിയ തിരിച്ചടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. ചെന്നിത്തലയായിരുന്നു സർക്കാരിനെതിരായ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എല്ലാ ദിവസവും ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിന് അസ്വസ്ഥത സൃഷ്ടിക്കുന്നതിൽ ചെന്നിത്തല വിജയിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണങ്ങളും വിമർശനങ്ങളുമൊന്നും ജനങ്ങൾ കാര്യമായെടുത്തില്ല എന്നതാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തിന് തിരിച്ചടിയായത്.

അതുകൊണ്ടുതന്നെ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാൻ രമേശ് ചെന്നിത്തല നിർബന്ധിതനാകും. പകരം, പ്രതിപക്ഷനേതാവാകുമെന്നാണ് സൂചനകൾ. ദിവസവും രണ്ടുനേരം വാർത്താസമ്മേളനം നടത്തി ആരോപണമുന്നയിക്കുന്നതുമാത്രമല്ല ഒരു പ്രതിപക്ഷനേതാവിന്റെ കടമയെന്ന് യു ഡി എഫിനുള്ളിൽ തന്നെ വിമർശനമുണ്ട്.

സർക്കാരിനെ ഭരിക്കാൻ അനുവദിക്കാതെ ചുറ്റിവരിയുന്നത് നല്ല ഒരു പ്രതിപക്ഷത്തിൻറെ ലക്ഷണമല്ലെന്നും വാദമുണ്ട്. അതുകൊണ്ടുതന്നെ ചെന്നിത്തല മാറണമെന്ന ആവശ്യത്തിന് വരും ദിവസങ്ങളിൽ ശക്തിയേറും.

കോൺഗ്രസിന് കൂട്ടത്തോൽവിയുണ്ടായെങ്കിലും വി ഡി സതീശൻ, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, ടി സിദ്ദിഖ് തുടങ്ങിയ യുവനേതാക്കൾ ജയിച്ചുവന്നത് അവർക്ക് ആശ്വാസകരമാണ്. വി ഡി സതീശൻ പ്രതിപക്ഷനേതാവാകാനുള്ള സാധ്യതയാണ് ഇപ്പോൾ ഏറ്റവും കൂടുതലുള്ളതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :