'ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍..,' വോട്ടെണ്ണല്‍ ദിവസം ഇന്നസെന്റ് മനസില്‍ വിചാരിച്ചത്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 1 മെയ് 2021 (12:35 IST)

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആകെയുള്ള 20 സീറ്റില്‍ 19 ഇടത്തും യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന് ജയിക്കാന്‍ സാധിച്ചത് ഒരു സീറ്റില്‍ മാത്രം. ആലപ്പുഴയില്‍ നിന്നു ജയിച്ച എ.എം.ആരിഫ് മാത്രമാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നു ലോക്‌സഭയിലെത്തിയത്. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റും തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റിരുന്നു. താന്‍ തോറ്റ സ്ഥിതിക്ക് ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്രം ജയിച്ചതിലുള്ള അസൂയ തനിക്കുണ്ടായിരുന്നെന്ന് സരസമായി പറഞ്ഞുവയ്ക്കുകയാണ് ഇന്നസെന്റ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം ശേഷിക്കെ തന്റെ തിരഞ്ഞെടുപ്പ് അനുഭവത്തെ കുറിച്ച് മാതൃഭൂമി ദിനപത്രത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ താന്‍ മുന്നിലായിരുന്നെന്നും പിന്നീടാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും ഇന്നസെന്റ് ഓര്‍ക്കുന്നു. 'പിന്നീട് തോല്‍ക്കുമെന്ന് ഏകദേശം ഉറപ്പായപ്പോള്‍ ബാക്കി സ്ഥാനാര്‍ഥികളുടെ അവസ്ഥ നോക്കി. പലേടത്തും എന്നേക്കാള്‍ കഷ്ടമാണ് സ്ഥിതി. അങ്ങനെ വന്ന് വന്ന് 19 സ്ഥലവും പൊളിഞ്ഞു. ഒരാള്‍ മാത്രം ജയിക്കാനായി നില്‍ക്കുന്നു. എ.എം.ആരിഫ്. ഇയാളും കൂടി ഒന്ന് തോറ്റുകിട്ടിയാല്‍... എന്നതായിരുന്നു അപ്പോള്‍ എന്റെ മനസില്‍. ചെറുതായി ഞാനതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ, ആരിഫ് ജയിച്ചു. പോട്ടെ ബാക്കിയുള്ളവര്‍ എന്റെ കൂടെയുണ്ടല്ലോ എന്ന് ആശ്വസിച്ചു,' ഇന്നസെന്റ് പറഞ്ഞു. ആ ആരിഫും കൂടി തോറ്റിരുന്നെങ്കില്‍ എന്ന ചിന്തയായിരുന്നു തന്റെ മനസില്‍ എന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :