വിവാഹത്തിന്റെ ആദ്യരാത്രി കഴിഞ്ഞു സ്വർണ്ണവും പണവുമായി മുങ്ങിയ നവവരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (09:52 IST)
അടൂർ: വിവാഹം കഴിഞ്ഞു ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞ ശേഷം വധുവിന്റെ സ്വർണ്ണവും പണവുമായി മുങ്ങിയ നവവരനെ പോലീസ് പിടികൂടി. വിവാഹത്തിന്റെ അടുത്ത ദിവസം പഴകുളം സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് കായംകുളം എം.എസ്.എച്.എസ്.എസ് നടുത്ത് തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദ് എന്ന 30 കാരൻ സ്വർണ്ണവും പണവുമായി കടന്നു കളഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച ജനുവരി മുപ്പതിനാണ് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ വച്ചു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. അന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിൽ ചെലവഴിച്ചു.

എന്നാൽ മുപ്പത്തൊന്നിനു പുലർച്ചെ മൂന്നു മണിയോടെ തന്റെ ഒരു സുഹൃത്തിനു അപകടം പിണഞ്ഞെഞ്ഞും താൻ ചെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയാളെ കൊണ്ടുപോകണം എന്ന് പറഞ്ഞാണ് അസറുദ്ദീൻ വധൂഗൃഹത്തിൽ നിന്ന് പോയത്. കുറേക്കഴിഞ്ഞു ഇയാളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. എന്നാൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവൻ സ്വർണാഭരണങ്ങളിൽ പകുതിയും വിവാഹത്തിന് സംഭാവന ലഭിച്ച രണ്ടേമുക്കാൽ ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.

തുടർന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും അടൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. വിശ്വാസ വഞ്ചനയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം തുടങ്ങിയത്. അസറുദ്ദീൻ രണ്ട് വർഷം മുമ്പ് ആലപ്പുഴ ചേപ്പാട് സ്വദേശിയെ വിവാഹം കഴിച്ചതായും ഇയാൾ ആദ്യ ഭാര്യയുടെ വീട്ടിലാണെന്നും കണ്ടെത്തി പോലീസ് പിടികൂടി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :