ഇരിക്കൂറില്‍ ഇരിപ്പുറയ്‌ക്കാതെ കോണ്‍‌ഗ്രസ്, പ്രതിഷേധം നീറിപ്പുകയുന്നു

ജോണ്‍സി ഫെലിക്‍സ്| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (08:55 IST)
ഇരിക്കൂറില്‍ കോണ്‍ഗ്രസ് ആടിയുലയുകയാണ്. കെ സി ജോസഫ് ഒഴിഞ്ഞതിന് പകരക്കാരനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം വിയര്‍ക്കുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് ഇരിക്കൂറിനെ കോണ്‍ഗ്രസിന്‍റെ കലാപശാലയാക്കി മാറ്റിയിരിക്കുന്നത്.

കെ സി വേണുഗോപാലിന്‍റെ പ്രതിനിധിയായ സജീവ് ജോസഫിനെ അവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. സോണി സെബാസ്റ്റ്യനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എ ഗ്രൂപ്പിന്‍റെ തീരുമാനം. എന്നാല്‍ അതിനെ മറികടന്നാണ് കെ സി വേണുഗോപാല്‍ സജീവ് ജോസഫിനെ മത്സരിപ്പിക്കുന്നത്.

ഇതിനെതിരെ എ ഗ്രൂപ്പ് കണ്‍‌വെന്‍ഷന്‍ വിളിച്ചതോടെ പോര് അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. എം എം ഹസന്‍ ഉള്‍പ്പടെയുള്ള ഉന്നത നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ഇരിക്കൂര്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഹൈക്കമാന്‍ഡിന്‍റെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ചാണ് സജീവ് ജോസഫിനെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കെ സി വേണുഗോപാലിന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് ഒരുക്കമല്ല. 40 വര്‍ഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം വിട്ടുനല്‍കാനാവില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :