ന്യൂനമർദ്ദം രൂപം മാറി തീവ്ര ന്യൂനമർദ്ദമായി, അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, 12 മണിക്കൂറിൽ അതിതീവ്രന്യൂനമർദ്ദമായേക്കും

അഭിറാം മനോഹർ| Last Updated: വെള്ളി, 14 മെയ് 2021 (15:10 IST)
പ്രദീകാത്മക ചിത്രം
തെക്ക് കിഴക്കൻ അറബികടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് ആക്കിയിരുന്നു. ഇതാണ് വീണ്ടും റെഡ് അലർട്ടാക്കി മാറ്റിയത്.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ഇനിയും ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥം കേരളാതീരത്തോട് ചേർന്നതയായതിനാൽ കേരളത്തില്‍ മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :