1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Complaint against Kallada Travels again

കല്ലടയുടെ ക്രൂരത വീണ്ടും; അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി; ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ല

മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ് നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും ആരോപണമുണ്ട്.

Kallada Bus
യാത്രക്കാരോട് വീണ്ടും കല്ലടബസിന്റെ ക്രൂരത. അമിതവേഗതയില്‍ അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടിയത് കാരണം തുടയെല്ല് പൊട്ടിയ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് പരാതി. പയ്യന്നൂര്‍ സ്വദേശി മോഹനനാണ് ഭീകര അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
 
ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ് മോഹനന്‍ ഇരുന്നത്. ബസ് ഹംപില്‍ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. വേദനയെടുത്ത് അലറിവിളിച്ച് അപേക്ഷിച്ചിട്ട് പോലും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ബസ് നിര്‍ത്തുക പോലും ചെയ്യാതെ വേദന മാറ്റാന്‍ സ്‌പ്രേ അടിച്ചുകൊടുക്കുകയാണ് ചെയ്തത്.
 
മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ് നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ മകന്‍ എത്തിയാണ് ആശുപത്രിയിലാക്കിയത്. ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം.
 
ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മോഹനനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നു മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നാണ് മോഹനന്‍ പറഞ്ഞത്. വിവരമറിഞ്ഞ് ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായി മോഹനന്റെ മകന്‍ പറഞ്ഞു. ഇന്ന് തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും മകന്‍ സുബീഷ് അറിയിച്ചു.
 
നേരത്തെ ബസ് യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസില്‍ കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ നിയമനടപടികള്‍ നടന്നു വരികയാണ്. ഈ സംഭവത്തിന് പിന്നാലെ തന്നെ സ്വകാര്യ ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.