'അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു'; പരാതി നല്‍കി മകള്‍, സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു

സജിയുടെ ഭര്‍ത്താവ് സോണി (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ മരണത്തില്‍ മകള്‍ അച്ഛനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്

രേണുക വേണു| Last Updated: വ്യാഴം, 13 ഫെബ്രുവരി 2025 (08:49 IST)

ചേര്‍ത്തലയില്‍ വീട്ടിലെ ഗോവണിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ നിഗൂഢത. ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ സജി (46) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. സജിയുടേത് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സജിയുടെ മകള്‍ മീഷ്മ നല്‍കിയ പരാതിയാണ് സംശയങ്ങള്‍ക്കു കാരണം.

സജിയുടെ ഭര്‍ത്താവ് സോണി (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ മരണത്തില്‍ മകള്‍ അച്ഛനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധനയ്ക്കു കൈമാറി. അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിക്കുന്നത് താന്‍ കണ്ടെന്നും ഇതേ തുടര്‍ന്നാണ് അമ്മ ഗുരുതരാവസ്ഥയില്‍ ആയതെന്നും പരാതിയില്‍ പറയുന്നു.

തലയ്ക്കു ഗുരുതര പരുക്കേറ്റ നിലയില്‍ ജനുവരി എട്ടിനാണ് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മാസം വെന്റിലേറ്ററിലായിരുന്ന സജി ചികിത്സയിലിരിക്കെ മരിച്ചു. തുടര്‍ന്ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു സംസ്‌കാരം. ചൊവ്വാഴ്ച രാത്രിയാണു മകള്‍ മീഷ്മ അച്ഛനെതിരെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.

അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മിഷ്മ പൊലീസിനോടു പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മീഷ്മയുടെ പരാതിയെ തുടര്‍ന്ന് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :