ആയൂര്‍വേദ ഡോക്ടര്‍ യഥാര്‍ത്ഥത്തില്‍ ഡോക്ടറല്ല; തിയറി മാത്രം പഠിച്ച ആയൂര്‍വേദ ഡോക്ടര്‍ക്ക് ബിഎഎംഎസുകാരെന്ന് രജിസ്‌ട്രേഷന്‍ നല്‍കരുത്: വൈദ്യമഹാസഭ

ശ്രീനു എസ്| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (16:26 IST)
തിരുവനന്തപുരം: തിയറി മാത്രം പഠിച്ച ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജനാണെന്ന രീതിയില്‍ ട്രിവാന്‍ഡ്രം കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷന്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് വൈദ്യമഹാസഭ ആവശ്യപ്പെട്ടു. നിലവിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ബി.എ.എം.എസ് എന്ന ബിരുദം പേരിനോട് ചേര്‍ക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ആയൂര്‍വേദ കോളജുകളില്‍ വെറും ഡിപ്ലോമകോഴ്‌സ് മാത്രമാണ് നടത്തുന്നത്. അതിനാല്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ബി.എ.എം എന്ന ഡിപ്ലോമ രജിസ്‌ട്രേഷന്‍ മാത്രമേ നല്‍കാവൂ. ഇതിനായി ട്രിവാന്‍ഡ്രം കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യമഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എം.ബി.ബി.എസ് പഠനത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നോക്കി നിന്ന് മൃതശരീരം കീറി മുറിക്കുന്നത് കണ്ടുനില്‍ക്കുന്നു. പിന്നീട് ബി. ക്ലാസ് തിയേറ്ററിലും അതുകഴിഞ്ഞ് എ. ക്ലാസ് തിയേറ്ററിലും ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ക്ക് കത്തിയും പഞ്ഞിയും മരുന്നും എടുത്തു കൊടുത്ത് ഓപ്പറേഷന്റെ സഹായിയായി നില്‍ക്കുന്നു. അവസാന വര്‍ഷത്തോടെ സര്‍ജറിയിലും പ്രസവം എടുക്കുന്നതിലും മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കൊപ്പം ജോലിചെയ്യുന്നു. ഹൗസ് സര്‍ജനാകുന്നതോടെ രോഗിയെ പരിശോധിക്കുന്നതിലും മിക്കവാറും എല്ലാ ശസ്ത്രക്രിയകളിലും പി.ജിക്കാരോടൊപ്പം പങ്കെടുത്ത് പരിശീലനം നേടുന്നു. ഇത്തരക്കാരാണ് യഥാര്‍ത്ഥ ഡോക്ടര്‍മാര്‍.

അഥവാ അലോപ്പതിയില്‍ എം.ബി.ബി.എസ് ബിരുദം കഴിഞ്ഞിറങ്ങുന്നവര്‍. ഇക്കൂട്ടരെപ്പോലെയാണ് ആയൂര്‍വേദ ഡോക്ടര്‍ എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആയൂര്‍വേദ ഡോക്ടര്‍ യഥാര്‍ത്ഥത്തില്‍ ഡോക്ടറല്ല. ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ മാത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :