വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല; കെ സി ബി സിയുടെ നിലപാടിനെതിരെ അഡ്വ ജയശങ്കർ

Sumeesh| Last Updated: വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (13:40 IST)
പരാതിക്കാരിയെ തള്ളി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച കെ സി ബി സിയുടെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ. കന്യാസ്ത്രീ സമരം അനാവശ്യമാണ്, സഭാ വിരുദ്ധമാണ്, കടുത്ത അച്ചടക്ക ലംഘനവുമാണ്. സമരത്തിൽ പങ്കെടുക്കുന്നവരും അനുഭാവം പ്രകടിപ്പിക്കുന്നവരും ഫലത്തിൽ ദൈവദൂഷണമാണ് ചെയ്യുന്നത്.എന്ന് അദ്ദേഹം ഫെയ്ബുക്കിൽ കുറിച്ചു.

വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുർവ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണ്. എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.

കൊച്ചിയിലെ കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരുകടന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കെ സി ബി സി കഴിഞ്ഞ ദിവസം കുറിപ്പ് പുറത്തിറക്കിയിരുന്നു. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും വേദന തങ്ങൾ ഒരുപോലെയാണ് കാണുന്നത് എന്നായിരുന്നു കെ സി ബി സിയുടെ നിലപാട് ഇതിനു പിന്നാലെയാണ് ജയശങ്കർ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അല്പം വൈകിയെങ്കിലും കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നിലപാട് വ്യക്തമാക്കി.

കന്യാസ്ത്രീ സമരം അനാവശ്യമാണ്, സഭാ വിരുദ്ധമാണ്, കടുത്ത അച്ചടക്ക ലംഘനവുമാണ്. സമരത്തിൽ പങ്കെടുക്കുന്നവരും അനുഭാവം പ്രകടിപ്പിക്കുന്നവരും ഫലത്തിൽ ദൈവദൂഷണമാണ് ചെയ്യുന്നത്.

വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുർവ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണ്.

ബെനഡിക്ട് ഓണംകുളത്തിൻ്റെയും റോബിൻ വടക്കുംചേരിയുടെയും വീരപാരമ്പര്യമാണ് സീറോ മലബാർ സഭയ്ക്കുളളത്. ഹൈക്കോടതി ജങ്ഷനിൽ ഒന്നു രണ്ടു കന്യാസ്ത്രീകൾ സത്യഗ്രഹം ഇരുന്നാലോ കെമാൽ പാഷയും പിടി തോമസും ഐക്യദാർഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ല.

അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവമായ യഹോവ ഫ്രാങ്കോ പിതാവിനെ മഹത്വപ്പെടുത്തും. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവനു കിന്നരം വായിക്കും, അന്വേഷണ ഉദ്യോഗസ്ഥർ ചാമരം വീശും.

നിർദോഷിയായ സഭാ പിതാവിനെതിരെ ദുരാരോപണം ഉന്നയിച്ച കന്യാസ്ത്രീ വേഷധാരികളോ, ഗന്ധകത്തീയാളുന്ന നിത്യ നരകത്തിൽ നിപതിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :