മഹാനായ ഫിനിഷര്‍ അവിടെയുണ്ട്, അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു: രവീന്ദ്ര ജഡേജ

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (08:38 IST)

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന നിമിഷം വരെ ജയ പ്രതീക്ഷയുണ്ടായിരുന്നെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ. മഹേന്ദ്രസിങ് ധോണി ക്രീസില്‍ ഉണ്ടല്ലോ എന്നതായിരുന്നു തങ്ങളുടെ പ്രതീക്ഷയ്ക്ക് കാരണമെന്നും മത്സരശേഷം ജഡേജ പറഞ്ഞു. 20-ാം ഓവറിലെ അവസാന നാല് പന്തില്‍ 16 റണ്‍സ് അടിച്ചുകൂട്ടിയാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചത്.

' മത്സരം പോകുന്ന രീതി കണ്ട് ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, ക്രിക്കറ്റിലെ മഹാനായ ഫിനിഷര്‍ അവിടെയുണ്ടല്ലോ, അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്, ഞങ്ങള്‍ക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നു,' ജഡേജ പറഞ്ഞു.

അവസാന ഓവറില്‍ സംഭവിച്ചത്

അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ധോണി ക്രീസിലുണ്ട് എന്നത് തന്നെയാണ് ചെന്നൈ ആരാധകരെ ത്രില്ലടിപ്പിച്ചത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞത് ജയ്‌ദേവ് ഉനദ്കട്ടും.

ആദ്യ പന്തില്‍ തന്നെ പ്രത്തോറിയസിനെ ഉനദ്കട്ട് എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുക്കി. മുംബൈ ഇന്ത്യന്‍സിന് വിജയപ്രതീക്ഷ നല്‍കിയ വിക്കറ്റ്. പക്ഷേ മറുവശത്ത് ധോണിയെന്ന ക്രിക്കറ്റ് ബ്രെയിന്‍ നില്‍ക്കുന്ന കാര്യം മുംബൈ ഒരുവേള മറന്നു. പ്രത്തോറിയസിന് ശേഷം ഡ്വെയ്ന്‍ ബ്രാവോയാണ് ക്രീസിലെത്തിയത്. അവസാന ഓവറിലെ രണ്ടാം പന്ത് സിംഗിള്‍ ഇട്ട് ബ്രാവോ ധോണിക്ക് സ്‌ട്രൈക് കൊടുത്തു. നാല് പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്.

ഉനദ്കട്ടിന്റെ അവസാന നാല് പന്തുകളില്‍ കളി ചെന്നൈയുടെ കയ്യിലായി. 20-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് ! അടുത്ത പന്ത് ഫോര്‍ ! ഇനി ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ വെറും ആറ് റണ്‍സ്. ക്രീസില്‍ എന്തിനും തയ്യാറായി ധോണിയും. അഞ്ചാം പന്തില്‍ അതിവേഗം രണ്ട് റണ്‍സ് ഓടിയെടുത്തു. ഒടുവില്‍ ഒരു പന്തില്‍ നാല് റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഉനദ്കട്ടിന്റെ ലോ ഫുള്‍ ടോസ് ഫൈന്‍ ലെഗില്‍ ബൗണ്ടറി കടത്തി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ സീസണിലെ രണ്ടാം ജയം നേടികൊടുത്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നാണിച്ച് തല താഴ്ത്തി !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :