കൊവിഡ് ബാധിതരുമായി ഇടപഴകിയവർക്ക് രോഗലക്ഷണമില്ലെങ്കിൽ പരിശോധന വേണ്ടെന്ന് അമേരിക്ക
രോഗബാധ ഉണ്ടായവരോട് അടുത്തിടപഴകിയും കൊവിഡ് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ആളുകൾക്ക് കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്കൻ ആരോഗ്യവിഭാഗം. നേരത്തെ ആളുകൾ രോഗപരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന അധികൃതർ എന്തിനാണ് നിലപാട് മാറ്റിയെന്നതിൽ വിശദീകരണം നൽകിയിട്ടില്ല. വൈറ്റ് ഹൗസിന്റെ ഇടപെടൽ മൂലമാണ് ഈ മാറ്റമെന്നാണ് സൂചന.
കൊവിഡ് ടെസ്റ്റിന്റെ എണ്ണം കുറയ്‌ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ലോകത്ത് മറ്റേത് രാജ്യങ്ങളേക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നിൽക്കുന്നതെന്നാണ് ട്രംപിന്റെ അഭിപ്രായം. ഈ പ്രസ്ഥാവനകളോട് ചേർന്നു നിൽക്കുന്നതാണ് ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ സെന്ററിന്റെ നടപടി. പുതിയ മാർഗനിർദേശങ്ങൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.