മമ്മൂട്ടി നായകനാകേണ്ടിയിരുന്ന ദേവാസുരം; മോഹന്‍ലാല്‍ എത്തുന്നത് പിന്നീട് ! ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിനു പിന്നില്‍

രേണുക വേണു| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (13:13 IST)

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാസ് കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ഇത്. സിനിമ അക്കാലത്ത് തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍, ദേവാസുരത്തിനു പിന്നില്‍ അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളുണ്ട്. യഥാര്‍ഥത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയായിരുന്നു ദേവാസുരം. ദേവാസുരവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഹരിദാസ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും മമ്മൂട്ടിയെ കാണാന്‍ രഞ്ജിത്തിനൊപ്പം മദ്രാസില്‍ പോയിരുന്നുവെന്നും പറയുകയാണ് സംവിധായകന്‍ ഹരിദാസ്. മാസറ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരിദാസ് ദേവാസുരത്തെ പറ്റി പറഞ്ഞത്.

'ദേവാസുരം ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. മമ്മൂട്ടിയായിരുന്നു നായകന്‍, മോഹന്‍ലാല്‍ അല്ല. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. ദേവാസുരം പിന്നീട് മുരളിയെ വെച്ച് ആലോചിച്ചു അതും നടന്നില്ല. ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പിന്നീടാക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ പിന്നീട് ഒന്നിച്ച് സിനിമ ചെയ്‌തെങ്കിലും അത് ഞാന്‍ ചോദിക്കാന്‍ പോയില്ല. പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു ദേവാസുരം ഐവി ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല,' ഹരിദാസ് പറഞ്ഞു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :