1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nimmi Remembering late husband Kalabhavan Mani

അന്ന് മണിച്ചേട്ടൻ അരികിൽ ഉണ്ടായില്ല, വിളിച്ചിട്ടും കിട്ടിയില്ല; 9 വർഷത്തിന് ശേഷം മണിയുടെ ഓർമ്മകൾ പങ്കുവെച്ച് നിമ്മി

Kalabhavan Mani
കഴിഞ്ഞ ദിവസമായിരുന്നു നടൻ കലാഭവൻ മണിയുടെ ഒമ്പതാം ഓർമ്മവർഷം. ഇതിന് പിന്നാലെ നടന്റെ ഓർമ്മകൾ പങ്കുവച്ച് ഭാര്യ നിമ്മി. മണിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് ഒരു വീഡിയോയിൽ നിമ്മി പ്രത്യക്ഷപ്പെടുന്നത്. നാടൻപാട്ട് കലാകാരിയും എഴുത്തുകാരിയുമായ പ്രിയ ഷൈനുമായുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. 
 
നിമ്മിയുടെ വാക്കുകൾ:
 
മണി ചേട്ടൻ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിലേറ്റവും എനിക്ക് പ്രിയപ്പെട്ടതും ഹൃദയസ്പർശിയും ആയ പാട്ട് ‘മിന്നാമിനുങ്ങേ’ എന്ന പാട്ടാണ്. ഞാനും മണിച്ചേട്ടനുമൊക്കെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ കാലഘട്ടത്തിലൂടെ ജീവിച്ചു പോന്നവരാണ്. അതുകൊണ്ട്, അത്തരം കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അറിയാതെ കണ്ണു നിറയും. അദ്ദേഹത്തിനും എനിക്കും വിഷമമായ കാര്യം മകൾ ജനിക്കുന്ന സമയത്ത് ഉണ്ടായതാണ്. മകളുടെ പ്രസവ സമയത്ത് ഡെലിവറിക്ക് കൊണ്ടുപോകുമ്പോൾ മണിച്ചേട്ടൻ എന്റെ അരികിൽ ഇല്ലായിരുന്നു. ആ സമയത്ത് ഭർത്താവിന്റെ സാമീപ്യം ഏതൊരു സ്ത്രീയും ഭയങ്കരമായി ആഗ്രഹിക്കും. അന്നൊരു അവാർഡ് പരിപാടി നടക്കുന്ന സമയം ആണ്.
 
രാവിലെ പോകുന്ന സമയത്ത് എന്നോട് ചോദിച്ചു വയ്യായ്ക ഒന്നും ഇല്ലല്ലോ എന്ന്. വേദന എന്തെങ്കിലും ഉണ്ടെങ്കിൽ വലിയ പരിപാടിയാണെന്നൊന്നും നോക്കണ്ട പോകാതിരിക്കാമെന്നും പറഞ്ഞു. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് വയ്യായ്മയോ ക്ഷീണമോ ഒന്നും തോന്നിയില്ല. ആങ്കറിങ് ആണ് ചേട്ടൻ ചെയ്യാൻ ഇരുന്നതും, പോയ്‌ക്കോളാൻ ഞാനും പറഞ്ഞു. പക്ഷേ വൈകിട്ട് ആയപ്പോഴേക്കും എനിക്ക് വേദന തുടങ്ങി. മണിച്ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. അത് കഴിഞ്ഞു ഡെലിവെറിക്ക് കേറ്റിയപ്പോഴും മോൾ ജനിച്ചു കഴിഞ്ഞപ്പോഴും എല്ലാം ഞാൻ ഏട്ടനെ ആണ് തിരക്കുന്നത്, എന്റെ ഓർമ പോയപ്പോഴും വന്നപ്പോഴും എല്ലാം ഞാൻ മണിച്ചേട്ടനെ ആണ് തിരക്കുന്നത്.
 
മകൾ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. അതിന് ശേഷം ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ആൾക്കും നല്ല സങ്കടം ആയി. അതെല്ലാം കഴിഞ്ഞ് മണിച്ചേട്ടൻ എത്തിയപ്പോൾ പുലർച്ചെ രണ്ട് മണി ആയി. എന്നെ വന്ന് കാണുകയും മകളെ കാണുകയുമൊക്കെ ചെയ്തു. പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റുമൊക്കെ വേണ്ടെന്ന് വെച്ച് എന്റെ കൂടെ തന്നെ മണിച്ചേട്ടൻ ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദിവസം മാറിയപ്പോൾ തന്നെ ഇങ്ങനെ ഉണ്ടായല്ലോ എന്നോർത്ത് അദ്ദേഹത്തിന് വല്ലാത്ത വിഷമമായി. പിന്നെ മോളെ ഒക്കെ എടുത്തതിന് ശേഷമാണ് ആ വേദന മാറിയത്.
 
About Writer
നിഹാരിക കെ.എസ്