മോഹന്‍ലാലിനെ കള്ളക്കേസില്‍ കുടുക്കിയതാണ്, യഥാര്‍ത്ഥ പ്രതി മറ്റൊരാള്‍

മോഹന്‍ലാല്‍, നിര്‍ണയം, സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, ചെറിയാന്‍ കല്‍പ്പകവാടി, Mohanlal, Nirnayam, Sangeeth Sivan, Santosh Sivan, Cheriyan Kalpakavadi
Last Modified ചൊവ്വ, 23 ജൂലൈ 2019 (14:53 IST)
കള്ളക്കേസില്‍ കുടുക്കുക എന്നത് ലോകത്ത് ഒരിടത്തും ഒരു പുതിയ വിഷയമല്ല. നിരപരാധികള്‍ക്ക് കടുത്ത ശിക്ഷകള്‍ ലഭിച്ച അനവധി കേസുകള്‍ നമ്മുടെ മുമ്പിലുണ്ട്. സാഹചര്യത്തെളിവുകള്‍ എതിരായിരുന്നു എന്നതുകൊണ്ടുമാത്രം ശിക്ഷിക്കപ്പെട്ട നിരപരാധികള്‍.

മോഹന്‍ലാലിനെ നായകനാക്കി 1995ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിര്‍ണയം. ദി ഫുജിറ്റീവ് എന്ന അമേരിക്കന്‍ ചിത്രത്തിന്‍റെ കഥയെ ആസ്പദമാക്കി ചെറിയാന്‍ കല്‍പ്പകവാടിയാണ് ആ സിനിമയ്ക്ക് തിരക്കഥ രചിച്ചത്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തി എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന നിരപരാധിയായ ഡോ.റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.

ഓര്‍ഗന്‍ സ്മളിംഗ് ആയിരുന്നു നിര്‍ണയം വിഷയമാക്കിയത്. ഒരു ആശുപത്രി നടത്തുന്ന ഈ തട്ടിപ്പിനെക്കുറിച്ച് ആ ആശുപത്രിയിലെ ഡോക്ടറായ റോയി മനസിലാക്കുന്നതോടെയാണ് കാര്യങ്ങള്‍ അയാള്‍ക്കെതിരാവുന്നത്. ആശുപത്രിയിലെ കള്ളത്തരങ്ങള്‍ മനസിലാക്കിയ ആ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ റോയിയുടെ ഭാര്യ ആനി കൊല്ലപ്പെടുന്നു. ആ കുറ്റത്തിന് സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തില്‍ റോയി ശിക്ഷിക്കപ്പെടുകയാണ്.

1995 ജനുവരി ഒന്നിനാണ് നിര്‍ണ്ണയം പ്രദര്‍ശനത്തിനെത്തിയത്. ഹീരയാണ് ചിത്രത്തിലെ നായികയായത്. നെടുമുടി വേണു, ലാലു അലക്സ്, എം ജി സോമന്‍, രതീഷ്, ദേവന്‍, ബേബി ശ്യാമിലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഥയിലെ കുറ്റവാളിയായ ഒറ്റക്കൈയനായി തകര്‍ത്തഭിനയിച്ചത് ശരത് സക്സേനയായിരുന്നു.

സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിച്ച നിര്‍ണയം മലയാളത്തിലെ സാങ്കേതികത്തികവുറ്റ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ‘മലര്‍മാസം’ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :